കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ശതമാനത്തിന്റെ പുതിയ കണക്കുകൾ പുറത്തുവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. ഇവിഎം, തപാൽ, ഹോം വോട്ടുകൾ എന്നിവ ഉൾപ്പെടെ കേരളത്തിൽ 79.63 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രിസൈഡിങ്ങ് ഓഫീസർമാർ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 79.63% വോട്ടിംഗ് നടന്നു. എന്നാൽ ഇതിൽ സർവീസ് വോട്ടുകൾ ഉൾപ്പെട്ടിട്ടില്ല. ഇത് കൂടി ഉൾപ്പെടുത്തുന്നതോടെ അന്തിമ കണക്കുകളിൽ മാറ്റം വരുമെന്ന് രത്തൻ യു കേൽക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ കണക്കുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. അന്തിമ കണക്ക് ലഭ്യമായതിന് ശേഷം ഔദ്യോഗിക ഇൻഡക്സ് കാർഡ് പുറത്തിറക്കും.
സംസ്ഥാനത്തെ പോളിംഗ് ശതമാനത്തിന്റെ വിഭാഗം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് സ്ത്രീകളാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം 81.19% സ്ത്രീകളും, 75.19% പുരുഷന്മാരുമാണ് ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. കൂടാതെ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് 56.04% പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
തപാൽ വോട്ടുകളുടെ കണക്കുകൾ പുറത്തുവിടാൻ വൈകിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ കത്തിന് രത്തൻ യു കേൽക്കർ മറുപടി നൽകി. കണക്കുകളിൽ കൃത്യത ഉറപ്പാക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്നും വെറും മൂന്ന് ദിവസത്തെ സാധാരണ കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തമുണ്ട്. എല്ലാ പാർട്ടികൾക്കും ബൂത്തുകളിലെ കണക്കുകൾ ലഭ്യമാണ്. തപാൽ വോട്ട് രേഖപ്പെടുത്തിയതും പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. അതിനാൽ ഇക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവും ആവശ്യമില്ലെന്നും എല്ലാം പൂർണ്ണമായും സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











