അന്തരിച്ച വിഖ്യാത ഗായിക ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ച് വാർത്തകൾ സംപ്രേഷണം ചെയ്തതിന് പ്രമുഖ പാകിസ്താൻ ടിവി ചാനലിന് നോട്ടീസ്. പാക് മീഡിയ റെഗുലേറ്ററായ പെമ്ര (PEMRA) ആണ് ജിയോ ടിവിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ടിവി ചാനലുകളിൽ ഇന്ത്യൻ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള പാകിസ്താൻ സുപ്രീം കോടതി ഉത്തരവ് ചാനൽ ലംഘിച്ചുവെന്നാണ് റെഗുലേറ്ററുടെ ആരോപണം.
ഞായറാഴ്ച മുംബൈയിൽ അന്തരിച്ച ആശ ഭോസ്‌ലെയുടെ പാട്ടുകളും അവർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ദൃശ്യങ്ങളുമാണ് ചാനൽ സംപ്രേഷണം ചെയ്തത്. 2018-ൽ പാകിസ്താൻ സുപ്രീം കോടതി ടിവി ചാനലുകളിൽ ഇന്ത്യൻ ഉള്ളടക്കം കാണിക്കുന്നത് രാജ്യത്തെ പ്രാദേശിക സംസ്കാരത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിരുന്നു. ഈ ഉത്തരവ് മനഃപൂർവം ലംഘിച്ചു എന്നാണ് പെമ്രയുടെ നോട്ടീസിൽ പറയുന്നത്.
റെഗുലേറ്ററുടെ നടപടിക്കെതിരെ ജിയോ ന്യൂസ് ഉർദു മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രൂക്ഷമായി പ്രതികരിച്ചു. യുദ്ധകാലത്തും സംഘർഷങ്ങൾക്കിടയിലും കലയും കലാകാരന്മാരും ഇരകളാകരുതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. “ലോകപ്രശസ്തരായ കലാകാരന്മാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ പുനരവലോകനം ചെയ്യുന്നതും ആഘോഷിക്കുന്നതും പതിവാണ്. ആശ ഭോസ്‌ലെയെപ്പോലൊരു വലിയ കലാകാരിയെക്കുറിച്ച് പറയുമ്പോൾ അവരുടെ അവിസ്മരണീയമായ കൂടുതൽ ഗാനങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തേണ്ടതായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ കലാകാരന്മാരുമായി ആശ ഭോസ്‌ലെയ്ക്കുണ്ടായിരുന്ന ദീർഘകാല ബന്ധത്തെയും അസ്ഹർ അബ്ബാസ് അനുസ്മരിച്ചു. പാകിസ്താനിലെ ഇതിഹാസ ഗായിക നൂർജഹാനെ തന്റെ ‘മുതിർന്ന സഹോദരി’ എന്നാണ് ആശ വിളിച്ചിരുന്നത്. നുസ്രത്ത് ഫത്തേ അലി ഖാനുമായി സഹകരിച്ചും നസീർ കാസ്മിയെപ്പോലെയുള്ള പ്രശസ്ത ഉർദു കവികളുടെ വരികൾക്ക് ശബ്ദം നൽകിയും അവർ കലയ്ക്ക് അതിർവരമ്പുകളില്ലെന്ന് തെളിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഞായറാഴ്ച 92-ാം വയസ്സിലാണ് ആശ ഭോസ്‌ലെ അന്തരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൾട്ടി ഓർഗൻ ഫെയിലിയർ മൂലമായിരുന്നു അന്ത്യം. തിങ്കളാഴ്ച മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ആനന്ദ് ഭോസ്‌ലെ ചിതയ്ക്ക് തീക്കൊളുത്തി. രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും ആയിരക്കണക്കിന് ആരാധകരും തങ്ങളുടെ പ്രിയ ഗായികയ്ക്ക് വിടയേകാൻ എത്തിയിരുന്നു.











