സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം വഴിമുട്ടി. ആറ് മാസം പിന്നിട്ടിട്ടും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സാധിച്ചിട്ടില്ല. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടന്ന അന്വേഷണമായിട്ടും പുതിയ അറസ്റ്റുകളോ നിർണ്ണായകമായ കണ്ടെത്തലുകളോ ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ജംഷഡ്‌പൂരിലെ ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നാണ് എസ്ഐടിയുടെ നിലവിലെ വിശദീകരണം.
അഞ്ച് പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒരാളെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വം അന്വേഷണം മരവിപ്പിച്ചുവെന്ന ആരോപണവും ശക്തമാണ്. മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനോ തൊണ്ടിമുതൽ വീണ്ടെടുക്കാനോ സാധിക്കാത്തത് അന്വേഷണ സംഘത്തിന്റെ വലിയ പരാജയമായി വിലയിരുത്തപ്പെടുന്നു. കുറ്റപത്രം നൽകുന്നതിന് മുൻപായി വേണ്ട പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ ഈ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ എന്നതിനാൽ കേസ് ഇനിയും നീളാനാണ് സാധ്യത.
എസ്ഐടിയിൽ ഉണ്ടായിരുന്ന എസ്പി പി. ബിജോയ് വിരമിച്ചിട്ട് ഒരു മാസമായെങ്കിലും പകരം ആളെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതോടെ ഒരു മാസത്തിലേറെയായി അന്വേഷണം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സജീവ ചർച്ചാവിഷയമായിരുന്ന ഈ കേസിൽ പ്രതിപക്ഷം വിമർശനം കടുപ്പിച്ചു കഴിഞ്ഞു. പ്രതികളെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടക്കുന്നുണ്ടോ എന്ന സംശയവും ഭക്തർക്കിടയിലുണ്ട്. രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രത്തിൽ നടന്ന വൻ കൊള്ളയിൽ പ്രതികളെ പിടികൂടാൻ വൈകുന്നത് വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിതുറന്നേക്കും.












