തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതിന് പിന്നാലെ, അതിന് പകരമായി പരിസ്ഥിതി സൗഹൃദമായ ഒരു ബദൽ അതിവേഗ പാത നടപ്പാക്കുന്നതിനായുള്ള ചർച്ചകൾക്ക് ആരംഭം കുറിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാർ. പുതിയ സാധ്യതകൾ തേടുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനും ‘മെട്രോ മാൻ’ ഇ. ശ്രീധരനും തമ്മിൽ ഇന്ന് വൈകിട്ട് നിർണായക കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വെച്ചാണ് അതീവ രാഷ്ട്രീയ-വികസന പ്രാധാന്യമുള്ള ഈ യോഗം നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി കഴിഞ്ഞ ദിവസം ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ പൂർണ്ണ സന്നദ്ധനാണെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയതോടെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. മുൻപ് എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സാങ്കേതികമായും പ്രായോഗികമായും തികച്ചും വ്യത്യസ്തമായ ഒരു രൂപരേഖയാണ് ഇ. ശ്രീധരൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും ജനസാന്ദ്രതയ്ക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഡിസൈൻ.
സിൽവർ ലൈനിനായി വിഭാവനം ചെയ്ത 350 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകൾ കേരളത്തിന് ആവശ്യമില്ലെന്നാണ് ഇ. ശ്രീധരന്റെ പക്ഷം. പരമാവധി 200 കിലോമീറ്റർ വേഗതയും ശരാശരി 135 കിലോമീറ്റർ വേഗതയുമുള്ള സെമി-ഹൈസ്പീഡ്/ഹൈസ്പീഡ് പാതയാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകും. സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയ ജനരോഷം ഉയർന്നത് വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും കാരണമായിരുന്നു. എന്നാൽ ഇ. ശ്രീധരന്റെ പദ്ധതിയിൽ 70 ശതമാനവും പാത കടന്നുപോകുന്നത് ആകാശപ്പാതയിലൂടെ ആയിരിക്കും. ബാക്കി 20 ശതമാനം തുരങ്കങ്ങളിലൂടെയും വെറും 10 ശതമാനം മാത്രമായിരിക്കും സാധാരണ ഭൂമിയിലൂടെയും കടന്നുപോകുക. ഇതിനായി കേവലം 20 മീറ്റർ വീതിയുള്ള സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകും. ഇത് ജനവാസ മേഖലകളെ ബാധിക്കില്ല എന്നുള്ളതാണ് ഏറെ പ്രധാനം.










