തിരുവനന്തപുരം : ‘മെട്രോമാൻ’ ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ ബദൽ റെയിൽപ്പാത പദ്ധതിക്ക് സതീശൻ സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് സൂചന. സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇ. ശ്രീധരൻ തയ്യാറാക്കിയ പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. റിപ്പോർട്ടിലെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ വിശദമായി പരിശോധിച്ച ശേഷം, രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭായോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകുമെന്നാണ് സൂചന. സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിൽവർലൈൻ പദ്ധതിക്ക് പകരമായി, പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷകരമാകാത്ത രീതിയിലാണ് മെട്രോമാൻ ഈ പുതിയ ഹൈസ്പീഡ് റെയിൽവേ ലൈൻ വിഭാവനം ചെയ്തിരിക്കുന്നത്.
ഇടക്കാല റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ധനകാര്യ, റവന്യൂ, ഗതാഗത വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ വകുപ്പുകളുടെ സാങ്കേതിക സമിതി റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരിക. പദ്ധതിക്ക് മന്ത്രിസഭയുടെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചാലുടൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനുള്ള ചുമതല ഇ. ശ്രീധരൻ കൺസൾട്ടന്റായുള്ള ഏജൻസിക്ക് കൈമാറുമെന്നാണ് സൂചന. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ നിക്ഷേപം വഴി തുക കണ്ടെത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി ഈ പാത മാറും.
സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയ ജനരോഷം ഉയർന്നത് വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും കാരണമായിരുന്നു. എന്നാൽ ഇ. ശ്രീധരന്റെ പദ്ധതിയിൽ 70 ശതമാനവും പാത കടന്നുപോകുന്നത് ആകാശപ്പാതയിലൂടെ ആയിരിക്കും. ബാക്കി 20 ശതമാനം തുരങ്കങ്ങളിലൂടെയും വെറും 10 ശതമാനം മാത്രമായിരിക്കും സാധാരണ ഭൂമിയിലൂടെയും കടന്നുപോകുക. ഇതിനായി കേവലം 20 മീറ്റർ വീതിയുള്ള സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകും. ഇത് ജനവാസ മേഖലകളെ ബാധിക്കില്ല എന്നുള്ളതാണ് ഏറെ പ്രധാനം.









