വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ വീഴ്ത്താൻ ലക്ഷ്യമിട്ടുള്ള ഗംഭീര പ്രകടനപത്രിക ബിജെപി പുറത്തിറക്കി. സാമ്പത്തിക സഹായങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ, സാംസ്കാരിക സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പത്രിക.
കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നൽകുമെന്നും, പൊങ്കൽ, തമിഴ് പുത്തൻവർഷം, ദീപാവലി എന്നീ വിശേഷദിവസങ്ങളിൽ സൗജന്യമായി എൽപിജി ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ നടക്കുന്നത് ഡിഎംകെയുടെ ഫാസിസ്റ്റ് കുടുംബ ഭരണമാണെന്നും, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അവർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. ഡിഎംകെയെ താഴെയിറക്കി എൻഡിഎ സഖ്യം ഉറപ്പായും അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയുടെ പ്രഖ്യാപനങ്ങൾക്ക് സമാനമായി എൻഡിഎയിലെ പ്രധാന സഖ്യകക്ഷിയായ എഐഎഡിഎംകെയും വമ്പൻ വാഗ്ദാനങ്ങളുമായി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപയും 3 സൗജന്യ സിലിണ്ടറുകൾക്കും പുറമെ, റേഷൻ കാർഡ് ഉടമകൾക്ക് അരിക്കൊപ്പം പരിപ്പും ഒരു സൗജന്യ ഫ്രിഡ്ജും എഐഎഡിഎംകെ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിലവിൽ സ്ത്രീകൾക്ക് മാത്രമുള്ള സൗജന്യ ബസ് യാത്ര പുരുഷന്മാർക്കും ലഭ്യമാക്കുമെന്നതാണ് അവരുടെ മറ്റൊരു നിർണ്ണായക പ്രഖ്യാപനം.








