ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ സ്ഥാനത്ത് നിന്ന് നീക്കിയാൽ ബിസിസിഐ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ പേസറും 2011 ലോകകപ്പ് ജേതാവുമായ മുനാഫ് പട്ടേൽ. ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ‘നോ’ പറയാൻ ചങ്കൂറ്റമുള്ള ഏക വ്യക്തി ഗംഭീറാണെന്നും, അദ്ദേഹത്തെ മാറ്റിയാൽ ടീമിലെ കളിക്കാരെ നിയന്ത്രിക്കാൻ ബിസിസിഐ പാടുപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീർ പരിശീലക സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ കാലാവധിക്കിടെ ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് തുടങ്ങി മൂന്ന് പ്രധാന കിരീടങ്ങൾ ഇന്ത്യയ്ക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇന്ത്യൻ ടീം കടന്നുപോകുന്ന ട്രാൻസിഷൻ ഘട്ടത്തിൽ, ടെസ്റ്റ് ക്രിക്കറ്റിലെ ടീമിന്റെ മോശം പ്രകടനമാണ് ഗംഭീറിനെതിരെയുള്ള വിമർശനങ്ങൾക്ക് കാരണം. കൂടാതെ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടെസ്റ്റിൽ നിന്ന് വിരമിക്കാൻ ഗംഭീർ നിർബന്ധിതരാക്കി എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
ഗംഭീറിനെ പിന്തുണച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയോട് മുനാഫ് പറഞ്ഞതിങ്ങനെ: “ഇതൊന്ന് ഓർത്തുവെച്ചോളൂ, ഗൗതം ഗംഭീറിനെപ്പോലൊരു മുഖ്യ പരിശീലകനെ മാറ്റിയാൽ പിന്നീട് കളിക്കാരെ നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറും. അവൻ വളരെ സത്യസന്ധനായ ഒരാളാണ്, ഉള്ളത് ഉള്ളതുപോലെ പറയും. അത് പലർക്കും ഇഷ്ടപ്പെടില്ല. ടീം ട്രാക്ക് തെറ്റിയാൽ ഏത് വമ്പൻ കളിക്കാരനെയും ഒഴിവാക്കാൻ അവന് ചങ്കൂറ്റമുണ്ടെന്ന് എല്ലാവർക്കുമറിയാം. വിരാടിനോടും രോഹിത്തിനോടും ‘നോ’ പറയാൻ അയാൾക്ക് സാധിക്കും.”
“കളിക്കാരെ നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് അത്ര എളുപ്പമല്ല. വിരാട് കോഹ്‌ലിയെപ്പോലൊരാളോട് നിങ്ങൾ ഒന്ന് ‘നോ’ പറയാൻ നോക്കൂ. രോഹിത് ശർമ്മയോട് ഒന്ന് ‘നോ’ പറഞ്ഞുനോക്കൂ. രാജ്യത്തെ പരിശീലിപ്പിക്കാൻ വേണ്ടി ഗൗതം ഗംഭീർ എത്രപേരെയാണ് ശത്രുക്കളാക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കൂ,” മുനാഫ് കൂട്ടിച്ചേർത്തു.
നിലവിൽ ഐപിഎൽ 2026 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബൗളിംഗ് കോച്ചാണ് മുനാഫ് പട്ടേൽ. നാല് കളികളിൽ നിന്ന് 4 പോയിന്റുമായി ഡൽഹി ഇപ്പോൾ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.











