സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശ്രീനന്ദയുടെ ‘അവസാന വീഡിയോ’ സംബന്ധിച്ച വാർത്തകളിലും ഊഹാപോഹങ്ങളിലും വ്യക്തത വരുത്തിക്കൊണ്ട് കുടുംബം രംഗത്ത്. വീഡിയോയിലുള്ള സുഹൃത്തിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും, ആ കുട്ടിയെ സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കരുതെന്നും അഭ്യർത്ഥിച്ച് ശ്രീനന്ദയുടെ പിതൃസഹോദരന്റെ മകൾ അഡ്വക്കേറ്റ് മിനു കെ.എസ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
കാണാതാവുന്നതിന് തൊട്ടുമുൻപുള്ള വീഡിയോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന റീൽ യഥാർത്ഥത്തിൽ ഉച്ചയ്ക്ക് 3 മണിയോടടുപ്പിച്ച് എടുത്തതാണെന്ന് സഹോദരി വ്യക്തമാക്കുന്നു. വൈകീട്ട് 5:20 വരെ ശ്രീനന്ദ യാത്രാസംഘത്തോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഈ സമയത്ത് എടുത്ത ഫോട്ടോയും കുടുംബത്തിന്റെ പക്കലുണ്ട്. 5:20-നാണ് കൂടെയുള്ളവർ അവളെ അവസാനമായി കണ്ടതെന്നും കുറിപ്പിൽ പറയുന്നു.
വൈറൽ വീഡിയോയിലുള്ള സുഹൃത്തിനെ ചോദ്യം ചെയ്യണമെന്നും സത്യം പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടിരുന്നത്. ഇതിനെതിരെ അതിശക്തമായാണ് കുടുംബം പ്രതികരിച്ചത്. “ആ വീഡിയോ നന്ദുവിനെ അവസാനമായി ചിത്രീകരിച്ച വീഡിയോ അല്ല, കൂടെയുള്ള കുട്ടിക്ക് ഇതിൽ ഒരു പങ്കുമില്ല. അവളും ഞങ്ങളുടെ അനിയത്തിയാണ്, ഈ സമൂഹത്തിൽ ഇനിയും ജീവിക്കേണ്ടവളാണ്. അവൾക്ക് ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു മാനസിക ബുദ്ധിമുട്ട് വരുന്നത് ഞങ്ങൾക്ക് ഒരിക്കലും നോക്കിനിൽക്കാൻ കഴിയില്ല,” സഹോദരി കുറിച്ചു.
യാത്രാസംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും കയ്യിൽ നിന്നുള്ള ചിത്രങ്ങൾ കുടുംബം ശേഖരിച്ച് പരിശോധിച്ചിരുന്നു. ഏതെങ്കിലും ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ ശ്രീനന്ദ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ ശ്രമം. എന്നാൽ നിരാശയായിരുന്നു ഫലമെന്ന് കുടുംബം പറയുന്നു. താങ്ങാവുന്നതിലുമധികം വേദനയിലൂടെ കടന്നുപോകുന്ന ഈ സമയത്ത്, വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകി തങ്ങളെ വീണ്ടും തളർത്തരുതെന്നും, മാധ്യമങ്ങളും പൊതുജനങ്ങളും യാഥാർത്ഥ്യം മനസ്സിലാക്കി മാത്രമേ പ്രതികരിക്കാവൂ എന്നും കുടുംബം അഭ്യർത്ഥിച്ചു.








