മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക ക്വാട്ട വേണമെന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചോദ്യങ്ങൾക്ക് അമിത് ഷാ നൽകിയ മറുപടികൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. വനിതാ സംവരണ ബില്ലിൽ ഒബിസി വിഭാഗങ്ങൾക്കും മുസ്ലിം സ്ത്രീകൾക്കും പ്രത്യേക ക്വാട്ട നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.
“നിങ്ങളുടെ പാർട്ടിക്ക് വേണമെങ്കിൽ എല്ലാ ടിക്കറ്റുകളും മുസ്ലിം സ്ത്രീകൾക്ക് തന്നെ നൽകാം, അതിന് ആരും തടസ്സമല്ല. പക്ഷേ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്, അത് അനുവദിക്കില്ല” അമിത് ഷാ വ്യക്തമാക്കി.
സെൻസസ് നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അതിൽ ജാതി സെൻസസ് ഉൾപ്പെടുത്തുമെന്നും അമിത് ഷാ സഭയിൽ ഉറപ്പ് നൽകി. നിലവിൽ വീടുകളുടെ പട്ടിക തയ്യാറാക്കുന്ന ജോലികളാണ് നടക്കുന്നത്. “വീടുകൾക്ക് ജാതിയില്ല, അതുകൊണ്ടാണ് ഇപ്പോൾ ജാതിക്കോളം ഇല്ലാത്തത്. വ്യക്തികളെ എണ്ണുമ്പോൾ ജാതിക്കോളം തീർച്ചയായും ഉണ്ടാകും” എന്ന് അദ്ദേഹം അഖിലേഷിന് മറുപടി നൽകി.
ഇന്ത്യയുടെ ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണത്തെ അനുകൂലിക്കുന്നില്ല. അതിനാൽ മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക ക്വാട്ട എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
സീറ്റ് വർദ്ധനവിനെക്കുറിച്ച് സംസാരിക്കവേ, മണ്ഡല പുനർനിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹമായ സീറ്റുകൾ ലഭിക്കുമെന്നും തമിഴ്നാടിന് 20-ഉം കേരളത്തിന് 10-ഉം അധിക സീറ്റുകൾ ലോകസഭയിൽ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.









