ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) തദ്ദേശീയമായി വികസിപ്പിക്കുന്ന അത്യാധുനിക സെമി-ക്രയോജനിക് എഞ്ചിന്റെ പവർ ഹെഡ് പരീക്ഷണം (Hot Test) വൻ വിജയകരമായി പൂർത്തിയാക്കി. ലക്ഷ്യമിട്ടിരുന്ന പരമാവധി കരുത്തിന്റെ (Thrust) 88 ശതമാനവും കൈവരിച്ചുകൊണ്ടാണ് ഈ നിർണ്ണായക നാഴികക്കല്ല് ഐഎസ്ആർഒ പിന്നിട്ടത്. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ (IPRC) വെച്ച് ജൂൺ 24-നായിരുന്നു ശാസ്ത്രലോകം ഉറ്റുനോക്കിയ ഈ പരീക്ഷണം നടന്നത്. റോക്കറ്റുകളുടെ വിക്ഷേപണ ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുത്തൻ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ വികസനത്തിൽ ഈ നേട്ടം ഇന്ത്യയ്ക്ക് വലിയ കരുത്താകും. മാറിക്കഴിഞ്ഞു.
എഞ്ചിന്റെ പ്രധാന ഭാഗമായ ‘ത്രസ്റ്റ് ചേംബർ’ (Thrust Chamber) ഒഴിവാക്കിക്കൊണ്ട്, മറ്റെല്ലാ എഞ്ചിൻ സംവിധാനങ്ങളും സംയോജിപ്പിച്ചായിരുന്നു ഈ ഹോട്ട് ടെസ്റ്റ് നടത്തിയത്. പരീക്ഷണത്തിനിടെ 175 ടൺ ശേഷിയിൽ എഞ്ചിന്റെ പവർ ഹെഡ് തികച്ചും സ്ഥിരതയോടെ പ്രവർത്തിച്ചതായി ഐഎസ്ആർഒ ഔദ്യോഗികമായി അറിയിച്ചു. പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിൾ (PHTA) ഉപയോഗിച്ച് നടത്തുന്ന ഈ പരമ്പരയിലെ എട്ടാമത്തെ പരീക്ഷണമായിരുന്നു ഇത്. ഇതിനു മുൻപ് 47 ശതമാനം, 60 ശതമാനം എന്നീ കരുത്തുകളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. പുതിയ വിജയത്തോടെ എഞ്ചിന്റെ പരമാവധി ശേഷിയായ 200 ടൺ കരുത്തിൽ പൂർണ്ണമായ പരീക്ഷണം നടത്തുന്നതിനുള്ള ‘ആത്മവിശ്വാസം’ തങ്ങൾക്ക് ലഭിച്ചതായി ശാസ്ത്രജ്ഞർ വ്യക്തമാക്കി. എഞ്ചിൻ പരീക്ഷണത്തിന്റെ വിജയം വ്യക്തമാക്കിയ ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ, ദൗത്യത്തിന്റെ 90 ശതമാനത്തോളം ലോഡും എഞ്ചിൻ വിജയകരമായി ഉൾക്കൊണ്ടുവെന്നും അടുത്ത ഘട്ടമായി സമ്പൂർണ്ണ എഞ്ചിൻ പരീക്ഷണത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയുടെ മനുഷ്യനെയുള്ള ബഹിരാകാശ ദൗത്യമായ ഗഗൻയാനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ഗഗൻയാൻ എന്നത് സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു ദൗത്യമാണെന്നും, മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുൻപായി വിക്ഷേപണ വാഹനത്തിന്റെ സുരക്ഷ പൂർണ്ണമായി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും (Human-rating) അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മനുഷ്യരില്ലാത്ത 3 മുൻകൂർ ദൗത്യങ്ങൾ (Uncrewed missions) ഐഎസ്ആർഒ നടത്തും. ഇതിൽ ആദ്യ ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും ഇതിന്റെ കൃത്യമായ തീയതികൾ വളരെ പെട്ടെന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് സജ്ജമാണെന്നും രാജ്യം മറ്റൊരു വലിയ ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിൽ ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം3 (LVM3)-യുടെ കോർ ലിക്വിഡ് സ്റ്റേജിന് പകരമായി ഉപയോഗിക്കാനാണ് ‘സെമി-ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (SC120)’ വികസിപ്പിക്കുന്നത്. റോക്കറ്റിന്റെ പേലോഡ് ശേഷി (ഭാരം വഹിക്കാനുള്ള ശേഷി) ഗണ്യമായി വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രവർത്തനക്ഷമത കൂട്ടാനും ഈ തന്ത്രപരമായ മാറ്റം സഹായിക്കും. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത ലിക്വിഡ് ഓക്സിജനും മണ്ണെണ്ണ (Kerosene) അധിഷ്ഠിതമായ ഇന്ധനവുമാണ് ഇതിൽ ഉപയോഗിക്കുന്നത്. നേരത്തെ മാർച്ച് മാസത്തിൽ മഹേന്ദ്രഗിരിയിൽ വെച്ച് തന്നെ എൽവിഎം3-യുടെ മുകൾ ഘട്ടത്തിൽ ഉപയോഗിക്കുന്ന സിഇ20 (CE20) ക്രയോജനിക് എഞ്ചിന്റെ കരുത്ത് 19 ടണ്ണിൽ നിന്നും 22 ടണ്ണായി ഉയർത്തിയുള്ള പരീക്ഷണവും ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വരാനിരിക്കുന്ന ഭാവി ദൗത്യങ്ങളിൽ കൂടുതൽ ഭാരമേറിയ സാറ്റലൈറ്റുകളെയും പേലോഡുകളെയും അന്തരീക്ഷത്തിനപ്പുറത്തേക്ക് എത്തിക്കാൻ ഐഎസ്ആർഒയെ പ്രാപ്തമാക്കുന്നതാണ് ഈ പുതിയ സാങ്കേതികവിദ്യകളെല്ലാം.











