ദേശീയ തലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം ഉൾപ്പെടെയുള്ള എൻ.സി.ആർ (Delhi-NCR) മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹിക്ക് പുറമെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അയൽരാജ്യമായ പാകിസ്ഥാനിലും കനത്ത ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ച് ശനിയാഴ്ച വൈകിട്ടോടെയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് ഡൽഹിയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനം ഭൂമിക്കടിയിൽ ഏകദേശം 215 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ഭൂമിയുടെ ആഴങ്ങളിലുണ്ടായ ചലനമായതിനാൽ ഉപരിതലത്തിൽ വൻ നാശനഷ്ടങ്ങൾ ഒഴിവായി. ഡൽഹിയിലും ജമ്മു കശ്മീരിലും സെക്കൻഡുകളോളം നീണ്ടുനിന്ന ശക്തമായ പ്രകമ്പനം ഉണ്ടായതോടെ പരിഭ്രാന്തരായ ജനങ്ങൾ ഫ്ലാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും കൂട്ടത്തോടെ തെരുവുകളിലേക്ക് ഓടിയിറങ്ങി.
ഇതിനു മുൻപായി ശനിയാഴ്ച പകൽ 11.38-ഓടെ ഹിമാചൽ പ്രദേശിലെ ചമ്പാ ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പ സാധ്യതയേറിയ ഹിമാലയൻ മേഖലയിൽ ഉൾപ്പെടുന്ന ധർമ്മശാലയിൽ നിന്നും ഏകദേശം 22 കിലോമീറ്റർ മാറി ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനമായതിനാൽ ഹിമാചലിൽ എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, അയൽരാജ്യമായ പാകിസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ തുടർച്ചയായി നാല് ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) വ്യക്തമാക്കി. ഇതിൽ ഏറ്റവും ശക്തമായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയതായിരുന്നു. തുടർച്ചയായുണ്ടാകുന്ന ഭൂചലനങ്ങൾ അതിർത്തി മേഖലകളിലെ ജനങ്ങളിൽ വലിയ രീതിയിലുള്ള ഭീതി പടർത്തുന്നുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ എവിടെയും നിലവിൽ വലിയ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ ഏജൻസികളും ദുരന്തനിവാരണ സേനയും അതീവ ജാഗ്രതയിലാണ്.











