ഹിന്ദു മതത്തിൽ നിന്നും മറ്റ് മതങ്ങളിൽ നിന്നും ഇസ്‌ലാമിലേക്ക് മതംമാറുന്ന വ്യക്തികൾക്ക് പിന്നാക്ക വിഭാഗ (Backward Class – BC) മുസ്‌ലിം പദവിയോ അതിന്റെ അടിസ്ഥാനത്തിലുള്ള സംവരണ ആനുകൂല്യങ്ങളോ അവകാശപ്പെടാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ചരിത്രവിധി. മതംമാറി വരുന്നവർക്കും സംവരണാനുകൂല്യം ഉറപ്പാക്കിക്കൊണ്ട് 2024-ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് കോടതി പൂർണ്ണമായി റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, പി.ബി. ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രാജ്യവ്യാപകമായി ചർച്ചയാകുന്ന ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഹിന്ദു മതത്തിൽ നിന്നും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത ശേഷം തനിക്ക് ‘മുസ്‌ലിം ലബ്ബെ’ വിഭാഗത്തിൽപ്പെട്ട കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് തൂത്തുക്കുടി സ്വദേശി സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. ഹർജിക്കാരന്റെ അപേക്ഷ നേരത്തെ കായത്താർ തഹസിൽദാർ നിരസിച്ചിരുന്നു, ഇതിനെ ചോദ്യം ചെയ്താണ് ഇയാൾ കോടതിയെ സമീപിച്ചത്. ഈ വിധി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും സംവരണ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
ഹിന്ദു മതത്തിലെ പിന്നാക്ക വിഭാഗങ്ങൾ (BC), ഏറ്റവും പിന്നാക്ക വിഭാഗങ്ങൾ (MBC), ഡിനോട്ടിഫൈഡ് കമ്മ്യൂണിറ്റികൾ, പട്ടികജാതിക്കാർ (SC) എന്നിവരിൽ നിന്നും ഇസ്‌ലാമിലേക്ക് മാറുന്നവരെ സംവരണ ആവശ്യങ്ങൾക്കായി ബിസി (മുസ്‌ലിം) ആയി പരിഗണിക്കാമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ 2024-ലെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിനായി വിജ്ഞാപനം ചെയ്യപ്പെട്ട ഏഴ് മുസ്‌ലിം ഉപവിഭാഗങ്ങളിൽ ഒന്നായി ഇവർക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. തങ്ങളുടെ മുൻ മതത്തിൽ സംവരണാനുകൂല്യം അനുഭവിച്ചിരുന്നവർക്ക് മാത്രമേ മതംമാറിയാലും ഈ ആനുകൂല്യം തുടരുകയുള്ളൂവെന്നും മുന്നാക്ക വിഭാഗങ്ങളിൽ നിന്ന് മാറുന്നവർക്ക് ബിസി (മുസ്‌ലിം) ടാഗ് ലഭിക്കില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ സർക്കാരിന്റെ ഈ നിലപാടിനെ പൂർണ്ണമായും തള്ളിയ ഹൈക്കോടതി, ഈ വിഷയത്തിൽ 1951-ൽ തന്നെ നിയമം കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഓർമ്മിപ്പിച്ചു. ഒരു ഹിന്ദു ഇസ്‌ലാമിലേക്ക് മാറുമ്പോൾ അയാൾ കേവലം ഒരു മുസ്‌ലിം മാത്രമായി മാറുന്നുവെന്നും, മുസ്‌ലിം സമൂഹത്തിൽ അയാളുടെ സ്ഥാനം മതംമാറ്റത്തിന് മുൻപ് അയാൾ ഏത് ജാതിയിലായിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല നിർണ്ണയിക്കേണ്ടതെന്നും 1951-ലെ മദ്രാസ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നുണ്ട്. ഈ വിധി പിന്നീട് സുപ്രീം കോടതിയും അംഗീകരിച്ചതാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുസ്‌ലിം സമൂഹത്തിലെ റാവുത്തർ, മരക്കായർ തുടങ്ങിയ പ്രത്യേക ഉപവിഭാഗങ്ങളിലെ അംഗത്വം എന്നത് കേവലം ജനനം കൊണ്ട് മാത്രം നിർണ്ണയിക്കപ്പെടുന്നതാണെന്നും, അത് മതംമാറ്റത്തിലൂടെ നേടിയെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരാൾ ഇസ്‌ലാമിലേക്ക് മാറിയതുകൊണ്ട് അയാൾ ‘റാവുത്തർ മുസ്‌ലിം’ ആയി മാറി എന്ന് പറയുന്നത് തികച്ചും ഹാസ്യസ്പദമാണെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. ഇസ്‌ലാമിക പ്രബോധകർ ചരിത്രപരമായി തങ്ങളുടെ മതം സാമൂഹിക സമത്വമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വാദിക്കുമ്പോൾ തന്നെ, സംവരണ ആനുകൂല്യങ്ങൾക്കായി മുസ്‌ലിം സമൂഹത്തിനുള്ളിലും ജാതി വ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലെ വൈരുദ്ധ്യത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. മതപരിവർത്തനത്തിനായി ഇത്തരം നിലപാടുകൾ സ്വീകരിച്ച ശേഷം, ഇസ്‌ലാമിലും ശ്രേണികളുണ്ടെന്ന് അവകാശപ്പെടുന്നത് വഞ്ചനാപരമാണ്. ചില വിഭാഗങ്ങളെ പിന്നാക്കമെന്നും ബാക്കിയുള്ളവയെ മുന്നാക്കമെന്നും തരംതിരിക്കുന്നത് ഖുർആൻ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സമത്വസുന്ദരമായ ഒരു സമൂഹത്തെയാണ്. കൂടാതെ ഒബിസി, എസ്‌സി വിഭാഗങ്ങൾ തികച്ചും വ്യത്യസ്തമായ രണ്ട് കാറ്റഗറികളാണെന്ന് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും മതംമാറിയവരെ ഉൾക്കൊള്ളിക്കാൻ വേണ്ടി തമിഴ്‌നാട് സർക്കാർ പട്ടികജാതിക്കാരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും ഒരേ തട്ടിൽ കൊണ്ടുവന്നത് നിയമപരമായി തെറ്റാണെന്നും കോടതി കണ്ടെത്തി.
ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകവെ, ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കോടതികളുടെ മുൻകാല വിധികൾ അസാധുവാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും അതിനുള്ള അധികാരം സർക്കാരിനില്ലെന്നും ബെഞ്ച് വ്യക്തമാക്കി. അധികാര വികേന്ദ്രീകരണ സിദ്ധാന്തം (Separation of Powers) ഭരണഘടനയുടെ ശക്തമായ തത്വമാണ്. ഒരു കോടതിയുടെയും വിധി അസാധുവാണെന്ന് പ്രഖ്യാപിക്കാൻ നിയമസഭയ്ക്കോ എക്സിക്യൂട്ടീവിനോ കഴിയില്ല. കോടതി വിധികൾ മറികടക്കാൻ വേണ്ടി മാത്രം ബോധപൂർവ്വം തയ്യാറാക്കിയതാണ് ഈ സർക്കാർ ഉത്തരവെന്നും, അതിനാൽ ഇത് ഭരണഘടനാ വിരുദ്ധം മാത്രമല്ല, കോടതിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘അൺ-ഇസ്‌ലാമിക്’ (Un-Islamic) കൂടിയാണെന്നും ജസ്റ്റിസുമാർ നിരീക്ഷിച്ചു. സർക്കാരിന്റെ ജാതി സർട്ടിഫിക്കറ്റ് നീക്കത്തിനെതിരെ കോടതി കൃത്യമായ നിയമവ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ശക്തമായ നിലപാട് എടുത്തതോടെ തമിഴ്‌നാട് സർക്കാരിന് വൻ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.











