പകൽ മുഴുവൻ മരക്കൊമ്പിലിരുന്ന് “ഞാനൊരു ഇലയാണേ… എന്നെ ആരും നോക്കല്ലേ…” എന്ന് കള്ളം പറയുന്ന, ഒരൊന്നൊന്നര ‘ഫ്രോഡ്’ പാമ്പ്! നമ്മളിൽ പലരും ഇൻസ്റ്റാഗ്രാമിലും റീൽസിലും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ പ്രകൃതിയിലെ ഏറ്റവും വലിയ ലൈവ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഏതാണെന്ന് ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ—നമ്മുടെ പച്ചിലപ്പാമ്പ്! മരക്കൊമ്പിലെ പച്ചപ്പിലേക്ക് സൂക്ഷിച്ചുനോക്കിയാൽ ഒരു പച്ച വള്ളി ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് പോലെ തോന്നും. പക്ഷേ, കണ്ണിമയ്ക്കുന്ന നേരത്തിനുള്ളിൽ ആ വള്ളിക്ക് ജീവൻ വെച്ച് മുന്നിലുള്ള ഓന്തിനെ ‘ടപ്പേ’ എന്ന് പിടിച്ച് വിഴുങ്ങുമ്പോഴാണ് നമ്മൾ ഞെട്ടുക, “ദെെവമേ…അത് വള്ളിയല്ല, പാമ്പായിരുന്നല്ലേ!” എന്ന്.
അതെ, സോഷ്യൽ മീഡിയയിലെ റീലുകാർക്ക് വരെ ട്യൂഷൻ കൊടുക്കാൻ പറ്റുന്ന രീതിയിൽ തകർപ്പൻ ‘ക്യാമഫ്ലാഷ്’ (Camouflage) അഥവാ പ്രച്ഛന്നവേഷക്കാരായി ജീവിക്കുന്ന നമ്മുടെ സ്വന്തം പച്ചിലപ്പാമ്പ് അഥവാ കൊടിപ്പാമ്പ്. ശാസ്ത്രലോകത്ത് ഇവന്റെ പേര് ഇത്തിരി ഗമയുള്ളതാണ്—’അഹേതുല്ല’ (Ahaetulla). പണ്ടൊക്കെ ഇന്ത്യയിലുള്ള എല്ലാ പച്ചപ്പന്മാരെയും ‘അഹേതുല്ല നാസൂത’ (Ahaetulla nasuta) എന്ന ഒരൊറ്റ ഫാമിലി ഗ്രൂപ്പിലാണ് ശാസ്ത്രജ്ഞർ ഇട്ടിരുന്നത്. എന്നാൽ അടുത്തിടെ നടന്ന ഡി.എൻ.എ ടെസ്റ്റുകൾ തെളിയിച്ചത്, പശ്ചിമഘട്ടത്തിലെ ഓരോ കാട്ടിലും വ്യത്യസ്ത സ്വഭാവമുള്ള പലതരം ‘അഹേതുല്ല’ ഫ്രീക്കന്മാർ ഒളിച്ചുകഴിയുന്നുണ്ടെന്നാണ്.
ഇവന്റെ ലുക്ക് ഒന്ന് വിശകലനം ചെയ്താൽ, ഒന്നര-രണ്ട് മീറ്റർ നീളമുണ്ടെങ്കിലും വെറും 150 ഗ്രാം തൂക്കമേ ഉള്ളൂ. അതായത് ഒരു ഷോപ്പിംഗ് കവറിന്റെ അത്രപോലും ഭാരമില്ല! ശരീരം മൊത്തം ഇളംപച്ച, വയറ്റിൽ ഒരു മഞ്ഞ ഷേഡ്, പിന്നെ ഒരു അമ്പിന്റെ മുന പോലത്തെ നീളൻ മൂക്കും. ഇത്രയും പോരെങ്കിൽ പ്രകൃതി ഇവന് കൊടുത്ത ഒരു വിചിത്രമായ കണ്ണുണ്ട്. ലോകത്തിലെ 99% പാമ്പുകൾക്കും ഉരുണ്ടതോ നീളത്തിലുള്ളതോ ആയ കൃഷ്ണമണി ഉള്ളപ്പോൾ, ഇവന് മാത്രം ഒരു പ്രത്യേക തരം തിരശ്ചീന (Horizontal) കൃഷ്ണമണിയാണുള്ളത്. ഒരു തരം ഹോളിവുഡ് സ്റ്റൈൽ ‘ബൈനോക്കുലർ വിഷൻ’! മരക്കൊമ്പിലിരുന്ന് കൊണ്ട് ഇര ഇരിക്കുന്ന ദൂരവും ആംഗിളും കൃത്യമായി 4K ക്വാളിറ്റിയിൽ അളക്കാൻ ഈ കണ്ണുകൾ ഇവനെ സഹായിക്കും.
ഇനി ഇവന്റെ വേട്ടയാടൽ രീതി കണ്ടാൽ അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് വരെ കൊടുക്കാൻ തോന്നും. ഇരയെ ഓടിച്ചിട്ട് പിടിക്കാനുള്ള സ്റ്റാമിനയൊന്നും ഈ പാവത്തിനില്ല. അതുകൊണ്ട് ഇവൻ പ്രയോഗിക്കുന്നത് ‘അംബുഷ് ഹണ്ടിങ്’ (Ambush Hunting) തന്ത്രമാണ്. അതായത്, മരക്കൊമ്പിൽ ഒരൊറ്റ കിടപ്പാണ്. ഇനി വല്ല കാറ്റും വീശിയാൽ, “ദാ ഞാനും കാറ്റിൽ ആടുന്ന ഒരു കൊമ്പാണ്” എന്ന് വരുത്തിത്തീർക്കാൻ കാറ്റിന്റെ അതേ സ്പീഡിൽ ഇവനും ശരീരം മെല്ലെ ആട്ടാൻ തുടങ്ങും! ഈ ഓസ്കാർ പ്രകടനം കണ്ട് പാവം പല്ലികളും തവളകളും ഓന്തുകളും വിചാരിക്കും ഇതേതോ വെറും കരിയിലയാണെന്ന്. അവറ്റകൾ അശ്രദ്ധമായി അടുത്തു വരുമ്പോൾ, ടപ്പേ എന്ന് പറഞ്ഞ് മിന്നൽ വേഗത്തിൽ ഒരു സിംഗിൾ ഷോട്ട് പിടുത്തമാണ്!
“അല്ല ചേട്ടാ, അപ്പോ ഇവന്റെ വിഷത്തിന്റെ കാര്യമോ?” എന്ന് ചോദിച്ചാൽ, ഇവനൊരു ‘റീയർ-ഫാങ്ഡ്’ (Rear-fanged) പാമ്പാണ്. വിഷപ്പല്ലുകൾ ഉള്ളത് വായുടെ ഏറ്റവും പിന്നിലാണ്. അതുകൊണ്ട് മനുഷ്യനെ കടിക്കാൻ ഇവൻ വായ പരമാവധി വലിച്ചു തുറക്കേണ്ടി വരും. ഇനി കടിച്ചാൽ തന്നെ വിഷം അത്ര സ്ട്രോങ്ങല്ലാത്തതുകൊണ്ട് മനുഷ്യർ ചത്തുപോകില്ല. പരമാവധി പോയാൽ കടിയേറ്റ ഭാഗത്ത് ചെറിയൊരു വീക്കവും വേദനയും മരവിപ്പും വരും; അല്ലാതെ സിനിമയിലെപ്പോലെ നീല നിറമായി മാറത്തൊന്നുമില്ല.
ഭീഷണി വരുമ്പോൾ ശത്രുക്കളെ പേടിപ്പിക്കാൻ ഇവൻ കാട്ടിക്കൂട്ടുന്ന ചില കോമാളിത്തരങ്ങളുണ്ട്. ശരീരം പെട്ടെന്ന് അങ്ങട് വീർപ്പിക്കും. അപ്പോൾ സാധാരണ കാണാത്ത, ഉള്ളിലെ കറുപ്പും വെള്ളയും കലർന്ന ഡിസൈൻ പാളികൾ പുറത്തുവരും. മറ്റുള്ള പാമ്പുകളെപ്പോലെ മുട്ടയിട്ട്, അതിന് കാവലിരുന്ന് സമയം കളയുന്ന പരിപാടിയൊന്നും പച്ചിലപ്പാമ്പിന്റെ ഡിക്ഷണറിയിലില്ല. ഇവറ്റകൾ ‘ഓവോവിവിപാരസ്’ (Ovoviviparous) ആണ്. അതായത്, മുട്ടയൊക്കെ സ്വന്തം വയറ്റിൽ തന്നെ വെച്ച് വിരിയിച്ച്, ഒടുവിൽ പ്രസവിക്കുന്നത് 5 മുതൽ 20 വരെ എണ്ണം മിടുക്കൻ കുഞ്ഞുങ്ങളെയാണ്! ജനിച്ച വഴിക്ക് തന്നെ കുഞ്ഞുങ്ങൾ മരത്തിൽ കയറാൻ പഠിച്ചോളും.
സത്യത്തിൽ നമ്മുടെ തൊടിയിലെ പല്ലികളുടെയും തവളകളുടെയും എണ്ണം അമിതമാകാതെ നോക്കുന്ന പ്രകൃതിയുടെ സ്വന്തം ‘പോപ്പുലേഷൻ കൺട്രോൾ ഓഫീസറാണ്’ കക്ഷി. അതുകൊണ്ട് അടുത്ത തവണ മരക്കൊമ്പിൽ ഇങ്ങനെ ആടിപ്പാടി കിടക്കുന്ന ഒരു പച്ചിലപാമ്പിനെ കണ്ടാൽ, പേടിച്ച് വടിയെടുക്കാൻ ഓടരുതേ….പ്ലീസ്..












