സംസ്ഥാന ബജറ്റിൽ വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കുറഞ്ഞ അളവിൽ ആൽക്കഹോളുള്ള മദ്യത്തിന് നികുതി ഇളവ് നൽകിയ സർക്കാർ തീരുമാനം ‘കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ’യാണെന്ന് അദ്ദേഹം പരിഹസിച്ചു. മദ്യലഭ്യതയും ഉപയോഗവും കൂട്ടാൻ മാത്രമേ ഇത്തരം പരിഷ്കാരങ്ങൾ ഉപകരിക്കൂ. അതിനാൽ ജനവിരുദ്ധമായ ഈ തീരുമാനത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൗഢമായ പരിപാടിയിൽ സംസാരിക്കവെയാണ് കാന്തപുരം സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
ബജറ്റിൽ വിദേശമദ്യങ്ങളുടെ നികുതി ഘടനയിൽ വരുത്തിയ മാറ്റം വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാവിന്റെ ഈ പ്രതികരണം. ആൽക്കഹോൾ അളവ് കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്നും 120 ശതമാനമായി പകുതിയിലധികം കുറയ്ക്കാനാണ് വി.ഡി. സതീശൻ സർക്കാർ തീരുമാനിച്ചത്. ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമെന്നും യുവാക്കളെ മദ്യത്തിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകുമെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ്, ഇപ്പോൾ മദ്യക്കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മദ്യനയത്തിന് പുറമെ കേന്ദ്ര സർക്കാരിന്റെ ‘പി.എം ശ്രീ’ (PM SHRI) സ്കൂൾ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെയും കാന്തപുരം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. രാജ്യത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷത്തിന് തരംതാഴ്ത്തലുണ്ടാക്കുന്ന ഇത്തരം പദ്ധതികൾ കേരളത്തിൽ അനുവദിക്കരുത്. പൊതുവിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പദ്ധതികളെ കാണേണ്ടതെന്നും അതുകൊണ്ട് തന്നെ ‘പി.എം ശ്രീ’ പദ്ധതിയിൽ നിന്നും സംസ്ഥാനം പൂർണ്ണമായി മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












