തിരുവനന്തപുരം: ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾക്കും ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്കും ഇരയാകുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകുന്ന നിർണ്ണായക പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഡിജിറ്റൽ ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾക്ക് ആർ.ബി.ഐ നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം റിസർവ് ബാങ്ക് പുറപ്പെടുവിച്ചു കഴിഞ്ഞു. രാജ്യത്ത് സൈബർ-ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപഭോക്തൃ സംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആർ.ബി.ഐയുടെ ഈ പുതിയ ഇടപെടൽ. അടുത്ത വർഷം (2027) ജനുവരി ഒന്ന് മുതൽ ഈ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും. യുപിഐ (UPI), നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ എന്നിവ വഴി തട്ടിപ്പിന് ഇരയാകുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ തീരുമാനം വലിയ തുണയാകും.
പുതിയ ഉത്തരവ് പ്രകാരം, ഉപഭോക്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച മൂലമല്ലാതെ (ബാങ്കുകളുടെ സുരക്ഷാ പിഴവ് മൂലമോ തേർഡ് പാർട്ടി ആപ്പുകളുടെ തകരാർ മൂലമോ) പണം നഷ്ടപ്പെട്ടാൽ അത് പൂർണ്ണമായും തിരികെ നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. ഇനി ഉപഭോക്താക്കൾക്ക് അബദ്ധം പറ്റി പണം നഷ്ടമാകുന്ന സാഹചര്യങ്ങളാണെങ്കിൽ പോലും തട്ടിപ്പ് നടന്ന് കൃത്യമായ സമയത്തിനുള്ളിൽ ബാങ്കിനെയും നാഷണൽ സൈബർ ക്രൈം പോർട്ടലിലും (1930) വിവരം അറിയിച്ചാൽ ഈ നഷ്ടപരിഹാര പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. തട്ടിപ്പ് നടന്ന വിവരം എത്രയും വേഗം ബാങ്കിനെ അറിയിക്കുക എന്നത് ഇതിൽ വളരെ പ്രധാനമാണ്. പരാതി ലഭിച്ചാൽ ബാങ്കുകൾ ആഭ്യന്തര അന്വേഷണം നടത്തി നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യണം. ഡിജിറ്റൽ ഇന്ത്യ കാലത്ത് സാങ്കേതികവിദ്യയെക്കുറിച്ച് വലിയ അറിവില്ലാത്ത സാധാരണക്കാരെ ലക്ഷ്യമിട്ട് ഒടിപി (OTP) തട്ടിപ്പുകളും വ്യാജ ലോൺ ആപ്പുകളും ലിങ്കുകളും വഴി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമായ സാഹചര്യത്തിലാണ് ആർ.ബി.ഐയുടെ ഈ ശക്തമായ നടപടി.










