ന്യൂഡൽഹി : വനിതാ സംവരണത്തിലും മണ്ഡല പുനർനിർണയത്തിലും പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണയത്തിനുശേഷം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 129 ൽ നിന്ന് 195 ആയി ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുന്നതോടെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും. ഇത് വികസനം എല്ലാവരിലേക്കും തുല്യമായി എത്തിച്ചേരാൻ സഹായിക്കും എന്നും അമിത് ഷാ വ്യക്തമാക്കി.
നിലവിൽ ചില മണ്ഡലങ്ങളിൽ 15 ലക്ഷം വോട്ടർമാരുള്ളപ്പോൾ മറ്റു ചിലയിടങ്ങളിൽ 25 ലക്ഷത്തിലധികം വോട്ടർമാരുണ്ട്. ഇത് ജനപ്രതിനിധികൾക്ക് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ വിവേചനം ഉണ്ടാക്കുന്നു. പുനർനിർണ്ണയത്തിലൂടെ ഇത് പരിഹരിക്കപ്പെടും. ഭരണഘടനയുടെ 82-ാം അനുച്ഛേദം അനുസരിച്ച് ഓരോ സെൻസസിന് ശേഷവും മണ്ഡല പുനർനിർണ്ണയ കമ്മീഷനെ രൂപീകരിക്കേണ്ടതുണ്ട്. ജനസംഖ്യയിലെ മാറ്റത്തിനനുസരിച്ച് ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റം വരുത്തുന്ന പ്രക്രിയയാണിത്. മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുന്നതോടെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമായ രീതിയിൽ യുക്തിസഹമാക്കാൻ സാധിക്കും എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു.
പുതുതായി പാസാക്കിയ വനിതാ സംവരണ ബിൽ (നാരീ ശക്തി വന്ദൻ അധിനിയം) നടപ്പിലാക്കുന്നതിന് മണ്ഡല പുനർനിർണ്ണയം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് നിലവിൽ ഇന്ത്യയിലെ മണ്ഡലങ്ങൾ വിഭജിച്ചിരിക്കുന്നത്. 2001-ൽ അതിർത്തികൾ പുനർനിർണ്ണയം ചെയ്തെങ്കിലും മണ്ഡലങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നില്ല.








