സിപിഎമ്മുമായുള്ള ആറ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. പാർട്ടി വിട്ടതോടെ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെയാണ് അനുഭവപ്പെടുന്നതെന്നും തന്നെ വ്യക്തിഹത്യ ചെയ്യുന്നവരുടെ ഭാഷയിൽ മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന സുധാകരനെതിരെ മന്ത്രി സജി ചെറിയാനും എച്ച്. സലാമും നടത്തിയ രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്നെ വഞ്ചകനെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും വിളിക്കുന്നവർക്ക് കാലം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ നേതൃത്വം തന്നെ മനഃപൂർവ്വം ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നും അപമാനിച്ചുവെന്നും സുധാകരൻ തുറന്നടിച്ചു. “63 വർഷം ചെങ്കൊടി പിടിച്ച എന്നെ കമ്മ്യൂണിസമില്ലാത്തവൻ എന്ന് വിളിക്കാൻ ഇവർക്ക് എന്ത് യോഗ്യതയാണുള്ളത്? പാർട്ടി അംഗത്വം പുതുക്കാതിരുന്നത് ആരും എന്നെ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ്,” സുധാകരൻ പറഞ്ഞു. തന്നെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ സജി ചെറിയാൻ അടക്കമുള്ളവർക്ക് കൃത്യമായ മറുപടി വോട്ടെണ്ണിക്കഴിയുമ്പോൾ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് എംഎൽഎ പെൻഷനും പത്തു വർഷത്തെ മന്ത്രിയുടെ ശമ്പളവുമാണ് ചെലവുകഴിച്ച് സമ്പാദ്യം. ഭാര്യക്ക് 31 വർഷം കോളജ് അധ്യാപികയെന്ന നിലക്ക് സർവിസിൽ യുജിസി ശമ്പളവും പെൻഷനും അവർക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്‍റ് ഫണ്ട് എന്നിവയുമാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയും മാറ്റിക്കൊടുക്കുകയും ചെയ്യുന്നത് മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലികാവകാശമാണെന്ന് കൂടി അറിയിക്കട്ടെ. രണ്ടു ചങ്ങാതികളുടെ സ്വത്തുക്കളെപ്പറ്റിയും ഞങ്ങളുടെ സ്വത്തുക്കളെപ്പറ്റിയും അന്വേഷണ ഏജൻസികൾക്ക് അന്വേഷിക്കാം. ഞാൻ പാർട്ടിയിൽനിന്ന് മാറിയതോടെ പാർട്ടിയുടെ വലിയൊരുഭാരം ഒഴിഞ്ഞുവെന്നാണ് മറ്റൊന്ന്. നിയമവിരുദ്ധമായി ആളുകളുടെ മൗലികവകാശമായ സ്വകാര്യതയിലും ജീവിതത്തിലും ഇടപെട്ടാൽ ഗുരുതരമായ നിയമശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇവർ ഓർത്താൽ കൊള്ളാം. അവരുടെ ഭാഷയിൽ ഒരുമറുപടിയും നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറയുന്നുണ്ട്
പാർട്ടി വിട്ടാലും തന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ മരിക്കില്ലെന്നും ജനങ്ങൾക്കൊപ്പം നിന്ന് അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും സുധാകരൻ വ്യക്തമാക്കി. ആലപ്പുഴയിലെ സിപിഎമ്മിലെ ഉൾപ്പോര് ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.












