ന്യൂഡൽഹി : വനിതാ സംവരണ ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8:30 ന് ആണ് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും ലക്ഷ്യമിട്ടുകൊണ്ടുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
ഇന്ന് രാവിലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ, പ്രതിപക്ഷത്തിന്റേത് “സ്ത്രീവിരുദ്ധ നിലപാട്” ആണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഈ സന്ദേശം ഓരോ ഗ്രാമത്തിലും എത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യും. ബിൽ പരാജയപ്പെട്ടെങ്കിലും വനിതാ സംവരണം നടപ്പിലാക്കാൻ സർക്കാർ സ്വീകരിക്കാൻ പോകുന്ന ബദൽ മാർഗ്ഗങ്ങൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കാം. മണ്ഡല പുനർനിർണ്ണയം വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകാൻ സാധ്യതയുണ്ട്.








