ആഗോളതലത്തിൽ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ ചരക്ക് കപ്പലുകൾക്കും വ്യാപാര മേഖലയ്ക്കും വൻ സുരക്ഷാ കവചമൊരുക്കി കേന്ദ്ര സർക്കാർ. ഇന്ത്യൻ തുറമുഖങ്ങളിലേക്ക് ചരക്കുമായി എത്തുന്നതും പോകുന്നതുമായ കപ്പലുകൾക്ക് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ 12,980 കോടി രൂപയുടെ ‘വാർ-റിസ്ക് ഇൻഷുറൻസ് പൂൾ’ (War-Risk Insurance Cover) രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. സമുദ്രപാതകളിലെ അസ്ഥിരത വ്യാപാരത്തെ ബാധിക്കാതിരിക്കാനും വിദേശ ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പത്ത് വർഷത്തേക്കാണ് ഈ പദ്ധതിയെന്നും ആവശ്യമെങ്കിൽ 15 വർഷം വരെ ഇത് നീട്ടാമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യ നിയന്ത്രിക്കുന്ന കപ്പലുകൾക്കും ഇതിന്റെ ഗുണം ലഭിക്കും. ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ വിദേശത്തേക്ക് ഒഴുകുന്ന വൻതുക ലാഭിക്കാനും ഇതുവഴി സാധിക്കും.
ഇതിനുപുറമെ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് ക്ഷാമബത്തയിൽ (ഡിഎ) രണ്ട് ശതമാനം വർദ്ധനവ് വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ഡിഎ നിലവിലെ 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി ഉയരും. 50.46 ലക്ഷം ജീവനക്കാർക്കും 68.27 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്താണ് ശമ്പള പരിഷ്കരണത്തിലേക്കുള്ള ആദ്യപടിയായി ഡിഎ വർദ്ധിപ്പിച്ചത്. ഈ നടപടി വഴി സർക്കാർ ഖജനാവിന് പ്രതിവർഷം 6791.24 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ ജീവനക്കാരുടെ ക്ഷേമവും മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ ഈ ഇരട്ട പ്രഖ്യാപനം. വരും മാസങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഈ വർദ്ധനവ് പ്രതിഫലിക്കും.








