തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കും സ്റ്റാലിൻ കുടുംബത്തിനുമെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിഎംകെയുടെ നയം “കുടുംബത്തിന് വേണ്ടി, കുടുംബത്താൽ, കുടുംബത്തിന്റെ” എന്നതാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. കോയമ്പത്തൂരിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തമിഴ്‌നാട്ടിൽ രണ്ട് കാര്യങ്ങൾ മാത്രമാണ് റെക്കോർഡ് വേഗത്തിൽ വർധിച്ചത്; ഒന്ന് ഡിഎംകെ കുടുംബത്തിന്റെ സ്വത്തും രണ്ട് തമിഴ്‌നാട്ടിലെ ഓരോ പൗരന്റെയും തലയിലുള്ള കടബാധ്യതയും. ഡിഎംകെയിലെ ഉന്നത കുടുംബം കൂടുതൽ സമ്പന്നരാകുമ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ കടക്കെണിയിലാവുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഡിഎംകെ നേതാക്കൾ തമ്മിൽ മത്സരമാണെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌നാട്ടിലെ മാധ്യമം, സിനിമ ഉൾപ്പെടെയുള്ള പ്രധാന മേഖലകളെല്ലാം ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ഡിഎംകെയിലെ മുതിർന്ന നേതാക്കൾ പോലും ആ കുടുംബത്തിലെ ജൂനിയർ അംഗങ്ങളാൽ അപമാനിക്കപ്പെടുകയാണ്. ഈ കുടുംബവാഴ്ചാ രാഷ്ട്രീയം തമിഴ്‌നാടിന്റെ സാമ്പത്തിക അടിത്തറ തകർത്തു. കോൺഗ്രസ്-ഡിഎംകെ സഖ്യം അഴിമതിയുടെ പര്യായമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന ഡിഎംകെ, യഥാർത്ഥത്തിൽ തമിഴ് ജനതയുടെ വികസനത്തിന് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ വികസന കുതിപ്പിൽ തമിഴ്‌നാടിനെ മുൻനിരയിൽ എത്തിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അഴിമതിക്കാരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചിത്രം ബിജെപിക്ക് അനുകൂലമായി മാറിയിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.






