ഭാരതത്തിന്റെ വികസന കുതിപ്പിൽ പൊൻതൂവലായി, സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി നിർമ്മിച്ച ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ (ICCC) തിരുപ്പതിയിൽ പ്രവർത്തനമാരംഭിച്ചു. എം.എൽ.എ അരാണി ശ്രീനിവാസുലു, ജില്ലാ കളക്ടർ ഡോ. എസ് വെങ്കടേശ്വർ, എസ്.പി സുബ്ബരായഡു, മുനിസിപ്പൽ കമ്മീഷണർ എൻ. മൗര്യ എന്നിവർ ചേർന്നാണ് അത്യാധുനിക സംവിധാനം രാജ്യത്തിന് സമർപ്പിച്ചത്. നഗരത്തിന്റെ സുരക്ഷയും ഭരണനിർവ്വഹണവും ഇനി ഒറ്റ വിരൽത്തുമ്പിൽ നിയന്ത്രിക്കപ്പെടും എന്നതിന്റെ അഭിമാനകരമായ നേട്ടമാണ് ഐ.സി.സി.സി.
പോലീസിന്റെയും ട്രാഫിക്കിന്റെയും റവന്യൂ-മുനിസിപ്പൽ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഹബ്ബായാണ് ഇത് പ്രവർത്തിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾ, വാഹന മോഷണങ്ങൾ, നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനൊപ്പം, നഗരത്തിലെ മാലിന്യ നിർമാർജനവും ഈ കൺട്രോൾ റൂമിലൂടെ കൃത്യമായി വിലയിരുത്തപ്പെടും. പോലീസിന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ തന്നെ നിയമലംഘകർക്ക് തത്സമയം ഓൺലൈൻ പിഴ ഈടാക്കാനുള്ള അത്യാധുനിക സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. നഗരത്തിലെ ഏത് കോണിൽ നടക്കുന്ന സംഭവങ്ങളും മിനിറ്റുകൾക്കകം കണ്ടെത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.
ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും തിരുപ്പതി തിരുമല ദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ ഈ കൺട്രോൾ സെന്റർ വലിയ പങ്കുവഹിക്കും. 120 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ വമ്പൻ പദ്ധതിയുടെ 80 ശതമാനം പണികളും പൂർത്തിയായിക്കഴിഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ സംവിധാനം പൂർണ്ണമായും സജ്ജമാകും. നഗരത്തിലെ 135 പ്രധാന കേന്ദ്രങ്ങളിലായി 400 സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി നേരത്തെ തിരുമലയിൽ ഉദ്ഘാടനം ചെയ്ത കൺട്രോൾ സെന്ററുമായി ഇതിനെ ബന്ധിപ്പിക്കുന്നതോടെ, ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ഭക്തജനത്തിരക്കും സുഗമമായി കൈകാര്യം ചെയ്യാനും പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും സാധിക്കും.
സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് എൻ.ഇ.സി, കെൽട്രോൺ എന്നീ സാങ്കേതിക പങ്കാളികളുടെ സഹായത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. വന്യമൃഗങ്ങൾ നഗരത്തിലേക്ക് ഇറങ്ങുന്നത് തടയാൻ സൂ പാർക്ക്-ചെർലോപ്പള്ളി റോഡിൽ പ്രത്യേകം 9 പി.ടി.ഇസെഡ് (PTZ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാലിന്യം തള്ളുന്നവരെയും നിർമ്മാണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നവരെയും ക്യാമറയിലൂടെ കണ്ടെത്തി പിഴ ഈടാക്കും. ഇന്ത്യയുടെ ഐടി കുതിപ്പിന്റെയും സ്മാർട്ട് സിറ്റി പദ്ധതിയുടെയും ഈ വൻവിജയം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സുരക്ഷയും വികസനവും ഒരുമിച്ച് കൊണ്ടുപോകുന്ന നവഭാരതത്തിന്റെ ഈ മാതൃകയെ വാഴ്ത്തിക്കൊണ്ട് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തുന്നത്.
ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായി മുനിസിപ്പൽ, പോലീസ്, റവന്യൂ വകുപ്പുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന ഉറപ്പാണ് അധികൃതർ നൽകുന്നത്. ആത്മീയതയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്ന പുതിയ ഭാരതത്തിന്റെ വികസന മാതൃകയാണ് തിരുപ്പതിയിൽ തെളിയുന്നത്. പൗരന്മാരുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് കുതിക്കുന്ന നവഭാരതത്തിന്റെ അഭിമാനകരമായ മറ്റൊരു കാൽവെപ്പായി ഈ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ഇടംപിടിക്കുകയാണ്.






