ടെഹ്റാൻ : കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ് ഉണ്ടായതിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ കപ്പലിന് വഴിതുറന്ന് ഇറാൻ. ഇന്ത്യൻ എണ്ണ ടാങ്കർ ആയ ‘ദേശ് ഗരിമ’ ഇന്ന് സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചു കടന്നു. ഡൽഹിയിലെ ഇറാൻ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം. ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇറാനോട് ആവശ്യപ്പെട്ടു.
മാർച്ച് മാസത്തിന് ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി മുറിച്ചുകടക്കുന്ന പത്താമത്തെ ഇന്ത്യൻ പതാക വഹിച്ച കപ്പലാണ് ‘ദേശ് ഗരിമ’. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 31 ഇന്ത്യൻ നാവികരെ വഹിച്ചുകൊണ്ട് ദേശ് ഗരിമ എന്ന ടാങ്കർ ഏപ്രിൽ 18 ന് തന്ത്രപ്രധാനമായ ജലപാത വിജയകരമായി മുറിച്ചുകടന്നു. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (SCI) ഉടമസ്ഥതയിലുള്ള ദേശ് ഗരിമ, ഖത്തറിലെ റാസ് ലഫാൻ തുറമുഖത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. നിലവിൽ ഒമാൻ കടലിലെത്തിയ കപ്പൽ ഏപ്രിൽ 22-ഓടെ മുംബൈ തീരത്തെത്തും എന്ന് പ്രതീക്ഷിക്കുന്നു.
വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്കിടയിൽ ഇറാൻ ഇടയ്ക്ക് കടലിടുക്ക് അടച്ചതും പിന്നീട് ഭാഗികമായി തുറന്നതും കപ്പൽ കമ്പനികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിനെത്തുടർന്ന് സൻമാർ ഹെറാൾഡ്, ജഗ് അർണവ് എന്നിവ കൂടാതെ ‘ദേശ് വൈഭവ്’, ‘ദേശ് വിഭോർ’ എന്നീ ടാങ്കറുകളും സുരക്ഷ മുൻനിർത്തി പേർഷ്യൻ ഗൾഫിലേക്ക് തന്നെ മടങ്ങി. ഇതോടെ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം 14 ആയി.








