മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത് വലിയ ചർച്ചയാകുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു കുടുംബസമേതം വിവേക് കിരൺ ക്ഷേത്രത്തിലെത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ മകന്റെ ദർശനം രഹസ്യമായി സൂക്ഷിക്കാനുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ നീക്കവും, ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ തടഞ്ഞതുമാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ദർശനം. സാധാരണഗതിയിൽ വിഐപികൾ ക്ഷേത്രത്തിലെത്തുമ്പോൾ മാധ്യമങ്ങളെ അറിയിക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ വിവേക് കിരണിന്റെ വരവ് അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്.
ക്ഷേത്രത്തിലെത്തിയ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ദേവസ്വം സുരക്ഷാ ജീവനക്കാർ മാധ്യമപ്രവർത്തകനെ വളയുകയും തടയുകയും ചെയ്തു. തുടർന്ന് ഇയാളെ പിടിച്ചുതള്ളുകയും ക്യാമറയിലുണ്ടായിരുന്ന ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകന്റെ ദർശനം പുറംലോകം അറിയാതിരിക്കാൻ ദേവസ്വം അധികൃതർ കാണിച്ച അമിത താല്പര്യം ക്ഷേത്രപരിസരത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന ആരോപണവുമായി പ്രാദേശിക മാധ്യമപ്രവർത്തകർ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകൻ ക്ഷേത്രദർശനം നടത്തുന്നതിൽ അസ്വാഭാവികത ഒന്നുമില്ലെന്നിരിക്കെ, എന്തിനാണ് ഇത്ര വലിയ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെയുള്ളവർ നേരിട്ട് ദർശനത്തിന് സൗകര്യമൊരുക്കിയതും ഗാർഡുമാരെ ഉപയോഗിച്ച് മാദ്ധ്യമപ്രവർത്തകരെ നേരിട്ടതും വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിമരുന്നിട്ടിരിക്കുകയാണ്.








