തെക്കൻ ചൈനാ കടലിൽ ചൈനയുടെ കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യൻ കരുത്തുമായി ഫിലിപ്പീൻസ്. ഭാരതത്തിൽ നിന്നും വാങ്ങിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഫിലിപ്പീൻസ് സൈന്യം. അമേരിക്കയുമായി ചേർന്ന് നടത്തുന്ന ‘ബാലികാട്ടൻ’ (Balikatan) സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. ചൈനയുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിൽ ഫിലിപ്പീൻസിന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായി ബ്രഹ്മോസ് മാറിക്കഴിഞ്ഞു. ഇതോടെ മേഖലയിൽ ചൈനയുടെ ആധിപത്യത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ബാലികാട്ടൻ അഭ്യാസത്തിന്റെ മാരിടൈം സ്ട്രൈക്ക് ഘട്ടത്തിലാണ് ബ്രഹ്മോസ് മിസൈലിന്റെ സിമുലേഷൻ ഫയറിംഗ് നടക്കുക. മിസൈൽ ലോഞ്ചറുകളുടെ യഥാർത്ഥ നിയന്ത്രണ പാനലുകളും കമ്പ്യൂട്ടർ സ്ക്രീനുകളും ഉപയോഗിച്ച് ശത്രുലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും തകർക്കാനുമുള്ള പരിശീലനമാണിത്. യഥാർത്ഥ മിസൈലുകൾ വിക്ഷേപിക്കാതെ തന്നെ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് സൈനികർക്ക് കൃത്യമായ പരിശീലനം നൽകാൻ ഇതുവഴി സാധിക്കും. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനൊപ്പം കോടിക്കണക്കിന് രൂപ ലാഭിക്കാനും ഇത്തരം സിമുലേഷൻ ഫയറിംഗുകളിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫിലിപ്പീൻസിനു പുറമെ അമേരിക്കയുടെ ടൈഫൂൺ മിസൈൽ സംവിധാനവും നിലവിൽ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
2024 ഏപ്രിലിലാണ് ഇന്ത്യ ബ്രഹ്മോസിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറിയത്. മൂന്ന് മുതൽ ആറ് വരെ ലോഞ്ചറുകളും അത്യാധുനിക സർവൈലൻസ് സംവിധാനങ്ങളും അടങ്ങുന്നതാണ് ഓരോ ബാറ്ററിയും. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ (Mach 2.8) സഞ്ചരിക്കുന്ന ബ്രഹ്മോസ് മിസൈലിനെ തടയാൻ നിലവിൽ ചൈനീസ് പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയില്ലെന്നത് ഡ്രാഗൺ രാജ്യത്തെ ഭീതിയിലാഴ്ത്തുന്നു. തീരദേശ പ്രതിരോധത്തിലും സമുദ്രാതിർത്തി സംരക്ഷണത്തിലും ഫിലിപ്പീൻസ് നേരിട്ടിരുന്ന വിടവ് നികത്താൻ ഇന്ത്യൻ മിസൈലുകൾ എത്തിയതോടെ സാധിച്ചു. ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതിയിലെ നാഴികക്കല്ലായ ഈ കരാർ, ചൈനയുടെ വിപുലീകരണ വാദത്തിനെതിരെയുള്ള ഇന്ത്യയുടെയും ഫിലിപ്പീൻസിന്റെയും ശക്തമായ നിലപാടായാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന സൈനികാഭ്യാസം ചൈനയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കും.









