രാജ്യത്തെ യുവാക്കൾക്ക് പ്രമുഖ കമ്പനികളിൽ പ്രവൃത്തിപരിചയം ഉറപ്പാക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ആവിഷ്കരിച്ച ‘പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി’ (PMIS 2026) മൂന്നാം ഘട്ടത്തിലേക്ക്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും. നേരത്തെ ഇത് 5,000 രൂപയായിരുന്നു. തൊഴിലില്ലാത്ത യുവാക്കൾക്ക് രാജ്യത്തെ മികച്ച 500 കമ്പനികളിൽ പരിശീലനം നേടാനും അവരുടെ നൈപുണ്യം വർദ്ധിപ്പിക്കാനും ഈ പദ്ധതി വലിയ അവസരമാണ് ഒരുക്കുന്നത്.
അപേക്ഷകർ 18-നും 25-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം (BA, BSc, BCom, BBA, BCA തുടങ്ങിയവ) കഴിഞ്ഞവർക്ക് അപേക്ഷിക്കാം. നിലവിൽ മുഴുവൻ സമയ ജോലിയുള്ളവരോ അല്ലെങ്കിൽ റഗുലർ പഠനം നടത്തുന്നവരോ അപേക്ഷിക്കാൻ പാടില്ല (അവസാന വർഷ വിദ്യാർത്ഥികൾക്ക് ഇളവുണ്ട്). കൂടാതെ, കുടുംബത്തിന്റെ വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഐഐടി, ഐഐഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർക്കും സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല.
തിരഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പന്റിന് പുറമെ ഒരുതവണത്തെ ഗ്രാന്റായി 6,000 രൂപയും ലഭിക്കും. ഇതിൽ 3,000 രൂപ ജോലിയിൽ പ്രവേശിച്ച് 15 ദിവസത്തിനകവും ബാക്കി 3,000 രൂപ മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷവുമാണ് നൽകുന്നത്. സ്റ്റൈപ്പന്റ് തുകയിൽ 8,100 രൂപ സർക്കാർ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് (DBT) കൈമാറുകയും 900 രൂപ അതത് കമ്പനികൾ നൽകുകയും ചെയ്യും. ഇൻഷുറൻസ് പരിരക്ഷയും പരിശീലനത്തിന് ശേഷം കമ്പനികൾ നൽകുന്ന സർട്ടിഫിക്കറ്റും പദ്ധതിയുടെ മറ്റ് ആകർഷണങ്ങളാണ്.
ഔദ്യോഗിക പോർട്ടലായ pminternship.mca.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും താത്പര്യത്തിനും അനുസരിച്ചുള്ള മൂന്ന് കമ്പനികൾ വരെ തിരഞ്ഞെടുക്കാം. രാജ്യത്തെ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ അഞ്ച് വർഷം കൊണ്ട് ഒരു കോടി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകാനാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അവസാന തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.












