ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഖാർഗെയുടെ പരാമർശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഖാർഗെ വിവാദ പരാമർശം നടത്തിയത്.
എഐഎഡിഎംകെ-ബിജെപി സഖ്യത്തെ വിമർശിക്കുന്നതിനിടയിലാണ് ഖാർഗെ മോദിക്കെതിരെ രൂക്ഷമായ ഭാഷ ഉപയോഗിച്ചത്. ഒരു തീവ്രവാദിയായ മോദിയുമായി കൈകോർക്കാൻ എഐഎഡിഎംകെയ്ക്ക് എങ്ങനെ സാധിക്കുന്നു? അദ്ദേഹം സമത്വത്തിൽ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടിയും നീതിയിലും സമത്വത്തിലും വിശ്വസിക്കുന്നില്ല,” എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ ഖർഗെ വിശദീകരണവുമായി രംഗത്തെത്തി. താൻ മോദിയെ വ്യക്തിപരമായി തീവ്രവാദി എന്ന് വിളിച്ചതല്ലെന്നും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം ‘ഭയപ്പെടുത്തുന്നു’ (Terrorising) എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ ന്യായീകരിച്ചു.
ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ നാല് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിന് ഖർഗെ പരസ്യമായി മാപ്പ് പറയണം, പെരുമാറ്റച്ചട്ടം ലംഘിച്ച ഖർഗെയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് നിശ്ചിത കാലയളവിലേക്ക് വിലക്കണം, ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം ഖർഗെയ്‌ക്കെതിരെ കേസെടുക്കണം,
സോഷ്യൽ മീഡിയയിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം എന്നീ കാര്യങ്ങളാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.









