ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ആധാരമായ ജീവിതത്തിനുടമയും സിനിമാ നിർമ്മാതാവുമായ മുരളി കുന്നുംപുറത്തിന്റെ വിതുമ്പലോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിസിനസ്സിലും സിനിമയിലും നേരിട്ട കനത്ത ചതികളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും വെളിപ്പെടുത്തിയ മുരളി, തനിക്ക് ജീവനൊടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വീഡിയോയിൽ പറയുന്നു. ഏകദേശം ഒൻപത് കോടിയോളം രൂപയുടെ ബാധ്യത സിനിമകൾ വരുത്തിവെച്ചതായും പ്രമുഖരായ ചില സിനിമാ പ്രവർത്തകർ തന്നെ പറഞ്ഞുപറ്റിച്ചതായും മുരളി ആരോപിക്കുന്നു. വീഡിയോ പിന്നീട് അദ്ദേഹം പിൻവലിച്ചെങ്കിലും സിനിമാ-സാംസ്കാരിക മേഖലയിൽ വലിയ ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.
‘വെള്ളം’ എന്ന സിനിമയിൽ കണ്ടതുപോലെയല്ല തന്റെ യഥാർത്ഥ ജീവിതമെന്നും ഇപ്പോൾ താൻ വഴിമുട്ടി നിൽക്കുകയാണെന്നും മുരളി പറയുന്നു. ദുബായിലും ഓസ്‌ട്രേലിയയിലും ടൈൽസ് കയറ്റുമതി ചെയ്ത ബിസിനസ്സിൽ മലയാളികൾ വഴി വലിയ തുകകൾ നഷ്ടപ്പെട്ടു. ഇതിനിടയിലാണ് സിനിമാ നിർമ്മാണത്തിലേക്ക് എത്തിയത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ രണ്ടു കോടിയോളം രൂപ നഷ്ടമായി. ചിത്രത്തിന്റെ സംവിധായകരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും അസിസ്റ്റന്റ് ഡയറക്ടർമാരാണെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് മുരളി ആരോപിക്കുന്നു. ഇതിന് പിന്നാലെ ‘സുമതി വളവ്’ എന്ന ചിത്രത്തിലൂടെ ഏഴ് കോടിയോളം രൂപയുടെ ബാധ്യത കൂടി വന്നതോടെ ജീവിതം കൈവിട്ടുപോയ അവസ്ഥയിലായെന്നും അദ്ദേഹം വെളിപ്പെടുത്തി.
“എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചു കൊതിതീർന്നിട്ടില്ല, പക്ഷേ കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല” എന്ന് കരഞ്ഞുകൊണ്ട് മുരളി വീഡിയോയിൽ പറയുന്നു. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്ണു എന്നിവർക്കെതിരെയും മുരളി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. താനൊരു സാധാരണ മനുഷ്യനാണെന്നും എല്ലാവരും ചേർന്ന് തന്നെ പറ്റിച്ചതാണെന്നും തന്റെ തകർച്ചയ്ക്ക് കാരണക്കാരായവർ ഇപ്പോൾ കുടുംബത്തോടൊപ്പം സുഖമായി കഴിയുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. മരിക്കാൻ ധൈര്യമില്ലെന്നും എന്നാൽ വേറെ വഴിയില്ലെന്നും പറഞ്ഞ മുരളി, താൻ കാരണം ബുദ്ധിമുട്ടിയവരോട് മാപ്പ് ചോദിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ‘വെള്ളം’ എന്ന സിനിമയിലൂടെ മദ്യപാനത്തിൽ നിന്ന് മുക്തി നേടി ജീവിതം തിരിച്ചുപിടിച്ച ഒരാൾ ഇത്തരമൊരു കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുരളിയെ ആശ്വസിപ്പിക്കാനും സഹായവാഗ്ദാനങ്ങളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.












