വാഷിംഗ്ടൺ : ഇറാനുമായുള്ള ഏഴ് ആഴ്ചയിലേറെ നീണ്ട യുദ്ധം അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വൻ കുറവ് വരുത്തിയതായി റിപ്പോർട്ട്. വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇറാൻ യുദ്ധം യുഎസ് ആയുധശേഖരത്തെ തളർത്തിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുഎസിന്റെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളായ പാട്രിയറ്റ്, താഡ് (THAAD) എന്നിവയുടെ പകുതിയോളം സ്റ്റോക്ക് നിലവിൽ തീർന്നുപോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൂടാതെ ടോമോഹോക്ക് മിസൈലുകളിൽ 30% കുറവ് വന്നു. പ്രിസിഷൻ സ്ട്രൈക്ക് മിസൈലുകളുടെ 40%വും തീർന്നു. തീർന്നുപോയ ഈ ആയുധങ്ങൾ വീണ്ടും നിർമ്മിച്ച് ശേഖരം പഴയ നിലയിലാക്കാൻ നാല് വർഷം വരെ സമയമെടുക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ ചൈനയുമായി തർക്കം നിലനിൽക്കുന്ന പസഫിക് മേഖലയിൽ ആവശ്യമായ പ്രതിരോധം ഉറപ്പാക്കാൻ നിലവിലെ ആയുധശേഖരം പര്യാപ്തമല്ലെന്ന് ആണ് സി.എസ്.ഐ.എസ് (CSIS) അനലിസ്റ്റ് മാർക്ക് കാൻസിയൻ മുന്നറിയിപ്പ് നൽകുന്നത്.
യുഎസിന്റെ ആയുധശേഖരം കുറയുന്നത് ഉക്രെയ്ൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് നൽകിവരുന്ന സൈനിക സഹായത്തെ ബാധിച്ചേക്കാം. കൂടാതെ, ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ പ്രതിരോധ കവചങ്ങളിൽ ഇത്രയധികം വിള്ളൽ വീണത് മിഡിൽ ഈസ്റ്റിനും തിരിച്ചടിയാകും. ആയുധശേഖരത്തിലെ കുറവ് അമേരിക്കയുടെ ആഗോള സൈനിക മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.








