അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ ‘ഇരട്ടത്താപ്പ്’ നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ഇറാൻ. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ നേരിട്ട് ലക്ഷ്യമിട്ടാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ ചാരപ്പണി നടത്തുന്ന പാകിസ്താൻ, ഇറാനെ പിന്നിൽ നിന്ന് കുത്തുകയാണെന്നും ചർച്ചകളിൽ വാഷിംഗ്ടണിന്റെ പക്ഷം ചേർന്ന് വിനാശകരമായ കളിയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഇറാൻ ആരോപിക്കുന്നു. ഇതാദ്യമായാണ് അയൽരാജ്യമായ പാകിസ്താനെതിരെ ഇറാൻ ഇത്രയും പരസ്യവും രൂക്ഷവുമായ നിലപാട് സ്വീകരിക്കുന്നത്.
അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച പത്തിന നിർദ്ദേശങ്ങൾ പാകിസ്താൻ അട്ടിമറിച്ചതായാണ് റിപ്പോർട്ട്. ഇറാൻ നൽകിയ നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് കൈമാറുന്നതിന് പകരം, വാഷിംഗ്ടണിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ 16 ആവശ്യങ്ങൾ ഇറാനുമേൽ അടിച്ചേൽപ്പിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ച ചട്ടക്കൂടുകൾ പോലും സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടുവെന്നും ഇറാൻ മാധ്യമങ്ങൾ ചർച്ചകളിൽ വെളിപ്പെടുത്തി. ലോകത്തിന് മുന്നിൽ സമാധാനവാദികളായി ചമയുകയും ഉള്ളിൽ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ വഞ്ചന ഇനി സഹിക്കില്ലെന്ന നിലപാടിലാണ് ടെഹ്‌റാൻ.
അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ചർച്ചകൾ ഉടൻ നടക്കുമെന്ന തരത്തിൽ പാകിസ്ഥാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ആഗോളതലത്തിൽ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന ഈ നീക്കം അപഹാസ്യമാണെന്ന് ഇറാനിയൻ നിരീക്ഷകർ പരിഹസിച്ചു. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക നടത്തുന്ന നാവിക ഉപരോധം തുടരുന്നതിനിടയിൽ ചർച്ചകൾക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഈ ഉപരോധത്തെ ‘യുദ്ധപ്രഖ്യാപനം’ എന്നാണ് ഇറാൻ വിശേഷിപ്പിക്കുന്നത്. പാകിസ്ഥാൻ മധ്യസ്ഥനായി നിൽക്കുന്നത് അമേരിക്കയെ സഹായിക്കാനാണെന്ന് വ്യക്തമായതോടെ മേഖലയിൽ ഇറാൻ-പാക് ബന്ധം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സ്വന്തം രാജ്യത്തെ ഭീകരവാദികളെ നിലയ്ക്കുനിർത്താൻ കഴിയാത്ത പാകിസ്ഥാൻ, അയൽരാജ്യങ്ങളെ ചതിച്ചുകൊണ്ട് ആഗോള രാഷ്ട്രീയത്തിൽ കളിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും പ്രതിരോധ വിദഗ്ധർ നൽകുന്നു.











