പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘തീവ്രവാദി’ എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഭാഷ രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം കാരണം വഷളായതാണെന്ന് അമിത് ഷാ. ഭീകരവാദം തുടച്ചുനീക്കിയ മോദിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ഖർഗെയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ഡംഡമിൽ നടന്ന വമ്പൻ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഷായുടെ കടന്നാക്രമണം.
പ്രധാനമന്ത്രിയെ എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമര വിരിയുമെന്ന് അമിത് ഷാ പരിഹസിച്ചു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഏക സിവിൽ കോഡ് (UCC) നടപ്പിലാക്കുമെന്നും മുത്തലാഖ് പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഷാ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് ഇരട്ടയക്കം കാണില്ലെന്നും ബംഗാളിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം പ്രവചിച്ചു. അസമിൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങുമെന്നും ഷാ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും അനന്തരവൻ അഭിഷേക് ബാനർജിക്കെതിരെയും ഷാ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. “പുറത്തുനിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് മമത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ ഞാൻ ഇന്ന് പ്രഖ്യാപിക്കുന്നു, ബംഗാളിൽ ജനിച്ച, ബംഗാളി ഭാഷയിൽ പഠിച്ച, ബംഗാളി സംസാരിക്കുന്ന ഒരു ബിജെപി പ്രവർത്തകൻ തന്നെയാകും അടുത്ത മുഖ്യമന്ത്രി. അത് ഒരിക്കലും ‘ഭായ്‌പോ’ (അഭിഷേക് ബാനർജി) ആയിരിക്കില്ല.” – അമിത് ഷാ പറഞ്ഞു.
തമിഴ്‌നാട്ടിലെ പ്രചാരണത്തിനിടെ മോദിയെ തീവ്രവാദി എന്ന് വിളിച്ചതിൽ ഖർഗെ പിന്നീട് വിശദീകരണം നൽകിയിരുന്നു. താൻ ഉദ്ദേശിച്ചത് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ‘ഭയപ്പെടുത്തുന്നു’ (Terrorise) എന്നാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും ഖർഗെ പറഞ്ഞു. എന്നാൽ ബിജെപി ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.









