‘സുമതി വളവ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറം ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി അണിയറപ്രവർത്തകർ. സിനിമ കനത്ത സാമ്പത്തിക ബാധ്യത വരുത്തി എന്ന മുരളിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും 10 കോടി രൂപയോളം ബജറ്റ് വരുമെന്ന് അദ്ദേഹത്തോട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ വിഷ്ണു ശശി ശങ്കർ, വിജേഷ് പനത്തൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സുമതി വളവ് എന്ന പ്രൊജക്റ്റ് തുടങ്ങുന്നതിന് മുൻപ് മുരളി കുന്നുംപുറത്തിന്റെ അക്കൗണ്ടിൽ 25 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അഭിലാഷ് പിള്ള വെളിപ്പെടുത്തി. പിന്നീട് താനടക്കം ഇടപെട്ടാണ് കോ-പ്രൊഡ്യൂസറെ കണ്ടെത്തിയത്. ഒരു കോടി രൂപ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപേ അവർ മുരളിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 15-20 കോടി രൂപയ്ക്കുള്ളിൽ ബജറ്റ് വരുമെന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നു. ചെന്നൈയിലെ കമ്പനി നൽകിയ 6 കോടി ഉൾപ്പെടെയുള്ള തുക എവിടെപ്പോയി എന്ന് വ്യക്തമല്ല. സിനിമയിൽ അഭിനയിച്ച പലർക്കും പ്രതിഫലം നൽകിയിട്ടില്ലെന്നും മ്യൂസിക് ഡയറക്ടറും ക്യാമറമാനും പരാതി നൽകിയതായും അഭിലാഷ് പിള്ള പറഞ്ഞു.
സിനിമയുടെ റിലീസ് പ്രതിസന്ധിയിലായപ്പോൾ ഗോകുലം ഗ്രൂപ്പിനെ സമീപിച്ചതും എല്ലാം സെറ്റിൽ ചെയ്തതും അവരാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. തനിക്ക് വെറും 17 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും താൻ മുരളിക്ക് നൽകിയ 3 ലക്ഷം രൂപ ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും അഭിലാഷ് ആരോപിച്ചു. നിർമ്മാതാവ് മുരളി കുന്നുംപുറം സ്ഥിരമായി ഇത്തരം ആരോപണങ്ങളും ആത്മഹത്യ ഭീഷണിയും ഉയർത്താറുള്ള വ്യക്തിയാണെന്നും ഇദ്ദേഹം സൈബർ ആക്രമണത്തിന് തങ്ങളെ വിട്ടുകൊടുക്കുകയാണെന്നും അണിയറപ്രവർത്തകർ കുറ്റപ്പെടുത്തി. തനിക്ക് സംവിധാനം ചെയ്യാൻ അറിയില്ലെന്ന് പറയുന്ന മുരളി എന്തിനാണ് തന്നെ ‘സുമതി വളവ് 2’ ചെയ്യാൻ ക്ഷണിച്ചതെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ ചോദിച്ചു. സിനിമ കൊണ്ട് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് രേഖാമൂലം തെളിയിക്കാൻ മുരളി തയ്യാറാകണമെന്നും അവർ വെല്ലുവിളിച്ചു.











