കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിൽ നടന്ന വൻ മണൽക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സി.പി.എം ഭരണസമിതിയിലെ പ്രമുഖർ ഉൾപ്പെടെ 23 പേർക്കെതിരെയാണ് കുറ്റപത്രം. മണലെടുപ്പിന് സമാന്തര കമ്മിറ്റിയുണ്ടാക്കി 6,26,07,003 രൂപ കവർന്നതായാണ് കേസ്. സിപിഎം. ഭരിക്കുന്ന മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ രണ്ട് മുൻ പ്രസിഡന്റുമാരും 6 സെക്രട്ടറിമാരുമുൾപ്പെടെയുള്ളവരാണ് പ്രതികൾ.
വളപട്ടണം പുഴയുടെ കൈവഴിയായ മലപ്പട്ടം മേഖലയിൽ നിന്ന് നിയമവിരുദ്ധമായി വൻതോതിൽ മണൽ വാരിയതാണ് കേസിനാസ്പദമായ സംഭവം. പുഴ സംരക്ഷണത്തിന്റെ പേരിൽ മണൽ നീക്കം ചെയ്യാൻ ലഭിച്ച അനുമതി ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തികൾക്കും ലോബികൾക്കും മറിച്ചുവിൽക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 6.26 കോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടായതായി കുറ്റപത്രത്തിൽ പറയുന്നു. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പുഴയിലെ മണൽത്തിട്ടകൾ നീക്കം ചെയ്യാനെന്ന വ്യാജേന ആഴത്തിൽ മണൽ വാരി, കടത്തിക്കൊണ്ടുപോയ മണലിന്റെ അളവിൽ വലിയ തോതിൽ കൃത്രിമം കാട്ടി, പാസുകൾ അനുവദിച്ചതിലും ക്രമക്കേട് നടന്നു എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ അനുമതിയോടെ എന്ന പേരിൽ പ്രാദേശിക സി.പി.എം നേതാക്കൾ നേരിട്ടാണ് മണൽ വിൽപ്പന നിയന്ത്രിച്ചിരുന്നത്. സംഭവം പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിപിഎം ഭരണസമിതി രാജിവയ്ക്കണമെന്നും തട്ടിയെടുത്ത പണം പ്രതികളിൽ നിന്ന് ഈടാക്കണമെന്നും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.









