സംസ്ഥാനത്ത് ചൂട് സർവ്വകാല റെക്കോർഡുകളിലേക്ക് കുതിക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ കടുത്ത ഉഷ്ണതരംഗത്തിന് (Heatwave) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. സാധാരണ നിലയേക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. അതിനിടെ, സംസ്ഥാനത്ത് വീണ്ടും സൂര്യാഘാത മരണം റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് സൂര്യാഘാതമേറ്റ് മരിച്ചത്. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സനലിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങിയ സനലിന്റെ ആരോഗ്യനില വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയുമായിരുന്നു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടുമെന്നാണ് പ്രവചനം. ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയേക്കാം. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ വലിയ ചൂട് ശരീരത്തിന് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകി.
സൂര്യാഘാതം, സൂര്യതപം, നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ അറിയിച്ചു. പുറംജോലികളിൽ ഏർപ്പെടുന്നവർ ജോലിസമയം ക്രമീകരിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ കാട്ടുതീ പടരാതിരിക്കാൻ വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.












