എറണാകുളം : തൃശ്ശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് മായി ബന്ധപ്പെട്ട് ദേവസ്വങ്ങൾക്കും ആനപ്രേമികൾക്കും ആശ്വാസം പകരുന്ന വിധിയുമായി കേരള ഹൈക്കോടതി. തൃശ്ശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു പൊതു താൽപര്യ ഹർജി.
2024ൽ ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഹർജി ഇപ്പോൾ പരിഗണിക്കാൻ ആവില്ലെന്നും ഹൈക്കോടതി അറിയിച്ചു. എഴുന്നള്ളിപ്പ് നടത്തുന്ന ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ അകലം വേണമെന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളായിരുന്നു 2024ൽ ഹൈക്കോടതി പുറപ്പെടുവിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതി കേരള ഹൈക്കോടതിയുടെ ഈ വിധി സ്റ്റേ ചെയ്യുകയായിരുന്നു. സുപ്രീംകോടതിയുടെ ഈ തീരുമാനം വലിയ തിരിച്ചടിയായിരുന്നു കേരള ഹൈക്കോടതിക്ക് ഉണ്ടാക്കിയിരുന്നത്.










