ചണ്ഡീഗഡ് : ‘എഎപിയുടെ മുഖം’ എന്ന പേരിൽ വിശേഷിപ്പിക്കപ്പെട്ടിരുന്ന പാർട്ടിയിലെ പ്രധാന നേതാക്കളിൽ ഒരാളായ രാഘവ് ഛദ്ദ ഉൾപ്പെടെ 7 എംപിമാർ ബിജെപിയിൽ ചേരാൻ തീരുമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി. എംപിമാരുടെ കൂറുമാറ്റത്തെ ‘അവസരവാദം’ എന്നാണ് എഎപി വിശേഷിപ്പിച്ചത്. ‘പഞ്ചാബ് അവരോട് ഒരിക്കലും ക്ഷമിക്കില്ല’ എന്ന് എഎപി പ്രതികരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഘവ് ഛദ്ദയ്ക്കും സംഘത്തിനുമെതിരെ രംഗത്തെത്തി.
രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവരാണ് ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്. 7 എംപിമാർ ബിജെപിയിലേക്ക് എത്തിയതോടെ രാജ്യസഭയിൽ ബിജെപിക്ക് വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. രാജ്യസഭയിലെ 10 എഎപി എംപിമാരിൽ 7 പേരും ഒന്നിച്ചു നീങ്ങുന്നതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരുടെ അംഗത്വം റദ്ദാകില്ല.
പഞ്ചാബിൽ ഭരണത്തിലിരിക്കുന്ന എഎപിക്ക് എംപിമാരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടൽ വലിയ രാഷ്ട്രീയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ”അരവിന്ദ് കെജ്‌രിവാളും പാർട്ടിയും നൽകിയ രാഷ്ട്രീയ വിലാസം മറന്ന് ബിജെപിയുടെ തണലിലേക്ക് പോയവരോട് പഞ്ചാബിലെ ജനങ്ങൾ തെരുവിൽ മറുപടി പറയും.” – എഎപി പഞ്ചാബ് നേതൃത്വം സമൂഹമാധ്യമങ്ങളിൽ അറിയിച്ചു. രാഘവ് ഛദ്ദ പാർട്ടിയുമായി നേരത്തെ തന്നെ അകൽച്ചയിലായിരുന്നുവെന്നും അദ്ദേഹം ‘ഒത്തുതീർപ്പുകൾക്ക്’ വഴങ്ങിയെന്നും ഭഗവന്ത് മൻ ആരോപിച്ചു.









