വാഷിംഗ്ടൺ : ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക ചെലവിടുന്ന തുകയുടെയും സൈനിക ശേഷിയുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് അമേരിക്കൻ ആയുധശേഖരം വലിയ തോതിൽ കുറയുന്നതായും പ്രതിദിനം 1 ബില്യൺ ഡോളറിലധികം (ഏകദേശം 8,300 കോടി രൂപ) ചെലവാകുന്നതായും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന ഓപ്പറേഷനുകൾക്കായി 20 ബില്യൺ ഡോളറിലധികം അമേരിക്കയ്ക്ക് ചിലവഴിക്കേണ്ടി വന്നു എന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുദ്ധമേഖലയിൽ ഏകദേശം 1 ബില്യൺ ഡോളർ ആണ് ഒരു ദിവസത്തെ യുഎസിന്റെ ചിലവ്. ഇതിൽ കപ്പലുകളുടെ ഇന്ധനം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, മിസൈൽ വിക്ഷേപണം എന്നിവ ഉൾപ്പെടുന്നു. ഇറാൻ വിക്ഷേപിക്കുന്ന 2,000 ഡോളർ വിലയുള്ള ഡ്രോണുകളെ വെടിവച്ചിടാൻ അമേരിക്ക ഉപയോഗിക്കുന്നത് 2 മില്യൺ ഡോളർ വിലയുള്ള ‘സ്റ്റാൻഡേർഡ് മിസൈലുകൾ’ (SM-2) ആണ്. ചെങ്കടലിലും ഗൾഫ് മേഖലയിലുമായി യുഎസ് നേവി ഇതുവരെ 800-ലധികം വിവിധതരം മിസൈലുകൾ പ്രയോഗിച്ചു കഴിഞ്ഞു. അമേരിക്കയുടെ പക്കലുള്ള നൂതന മിസൈലുകളുടെ സ്റ്റോക്ക് വേഗത്തിൽ കുറയുന്നത് പെന്റഗണിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഒരു വർഷം ഏകദേശം 100-120 SM-6 മിസൈലുകൾ മാത്രമാണ് അമേരിക്ക ഉൽപ്പാദിപ്പിക്കുന്നത്.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ വലിയൊരു ഭാഗം പശ്ചിമേഷ്യയിൽ ഉപയോഗിക്കേണ്ടി വന്നു.
ചൈനയുമായുള്ള സാധ്യതയുള്ള തർക്കങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന മിസൈലുകൾ പോലും ഇവിടേക്ക് മാറ്റേണ്ടി വരുന്നത് യുഎസ് സൈനിക കരുത്തിനെ ബാധിച്ചേക്കാം എന്ന് അമേരിക്കൻ പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആധുനിക യുദ്ധമുറകളിൽ കുറഞ്ഞ ചിലവിലുള്ള ഡ്രോണുകൾ ഉപയോഗിച്ച് വലിയ ചിലവുള്ള മിസൈലുകൾ തീർക്കുക എന്നത് ശത്രുക്കളുടെ തന്ത്രമാണ്. അമേരിക്ക ഇപ്പോൾ ഈ സാമ്പത്തിക കെണിയിൽ വീണിരിക്കുകയാണ് എന്നാണ് പ്രതിരോധ വിദഗ്ധർ വ്യക്തമാക്കുന്നത്.











