ന്യൂഡൽഹി : പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ (PPBL) ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തുടർച്ചയായ നിയമലംഘനങ്ങളും നിരീക്ഷണത്തിലെ പോരായ്മകളുമാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങാൻ ആർബിഐയെ പ്രേരിപ്പിച്ചത്. ബാങ്കിന്റെ ഇടപാടുകൾ നിക്ഷേപകർക്കും പൊതുജനങ്ങൾക്കും ദോഷകരമായ രീതിയിലാണ് നടന്നതെന്ന് ആർബിഐ കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് മാനേജ്‌മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും ലൈസൻസ് നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആർബിഐ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പേടിഎം പേയ്‌മെന്റ് ബാങ്കിൽ അക്കൗണ്ടോ നിക്ഷേപമോ ഉള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, യുപിഐ (UPI) പേയ്‌മെന്റുകൾ, ബിൽ പേയ്‌മെന്റുകൾ, മറ്റ് റീചാർജുകൾ എന്നിവയ്ക്കായി മറ്റ് ബാങ്കുകളുമായി സഹകരിച്ച് പേടിഎം ആപ്പ് തുടർന്നും പ്രവർത്തിക്കുന്നതാണ്.
മാർച്ച് മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് ബാങ്കിന് വിലക്കുണ്ടായിരുന്നു. പിന്നീട് 2024 ജനുവരിയിൽ ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബാങ്ക് അടച്ചുപൂട്ടുന്ന (Winding up) ഘട്ടത്തിൽ നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകാൻ ആവശ്യമായ ലിക്വിഡിറ്റി (പണം) നിലവിൽ ബാങ്കിന്റെ പക്കലുണ്ടെന്ന് ആർബിഐ അറിയിച്ചു. എന്നാൽ സേവിംഗ്സ് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഇൻസ്ട്രുമെന്റുകൾ, വാലറ്റുകൾ എന്നിവ വഴി ഇനി യാതൊരുവിധ ബാങ്കിംഗ് ഇടപാടുകളും നടത്താൻ സാധിക്കില്ല. ലിക്വിഡേഷൻ നടപടികൾ തുടങ്ങുന്നതോടെ നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിനുള്ള ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കും.











