ലഖ്‌നൗ : ഉത്തർപ്രദേശിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി യോഗി ആദിത്യനാഥ് സർക്കാർ. വൈദ്യുതി ബില്ലിലെ ബാലൻസ് നെഗറ്റീവ് ആയാലും അടുത്ത 30 ദിവസത്തേക്ക് കണക്ഷൻ വിച്ഛേദിക്കില്ലെന്ന് ഉത്തർപ്രദേശ് ഊർജ്ജ മന്ത്രി അരവിന്ദ് കുമാർ ശർമ്മ പ്രഖ്യാപിച്ചു. കഠിനമായ ഉഷ്ണതരംഗവും സ്മാർട്ട് മീറ്റർ മാറ്റങ്ങളും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. വെള്ളിയാഴ്ച ലഖ്‌നൗവിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് യുപി സർക്കാർ ഈ നിർണായക തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
മിക്ക സംസ്ഥാനങ്ങളിലും മൂന്നു മുതൽ 15 ദിവസം വരെയാണ് ഇത്തരത്തിൽ ഗ്രേസ് പിരീഡ് ആയി നൽകി വരുന്നത്. എന്നാൽ കടുത്ത ചൂട് പരിഗണിച്ച് ഉപഭോക്താക്കൾക്ക് 30 ദിവസത്തെ അധിക സമയം നൽകാനാണ് ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരു കിലോവാട്ട് വരെ ലോഡുള്ള ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇവരുടെ സ്മാർട്ട് മീറ്ററിലെ ബാലൻസ് തീർന്നാലും ഒരു മാസം വരെ വൈദ്യുതി തടസ്സമില്ലാതെ ലഭിക്കും. 2 kW വരെ ലോഡുള്ളവർക്ക് 200 രൂപ വരെ നെഗറ്റീവ് ബാലൻസ് ആയാലും കണക്ഷൻ വിച്ഛേദിക്കില്ല. കണക്ഷൻ വിച്ഛേദിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് 5 ഘട്ടങ്ങളിലായി SMS അലേർട്ടുകൾ നൽകുമെന്നും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.











