ഹൈദരാബാദ് : തെലങ്കാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത. ‘തെലങ്കാന രാഷ്ട്ര സേന’ (TRS) എന്നാണ് പുതിയ പാർട്ടിയുടെ പേര്. പിതാവിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതി (BRS) കെ കവിതയെ നേരത്തെ പുറത്താക്കിയിരുന്നു. ഏറെ നാളുകളായി സഹോദരനുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിൽ ആയിരുന്നു കവിത. ഹൈദരാബാദിലെ ഗുൺ പാർക്കിലുള്ള അമരവീര സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കവിത പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
കെ.സി.ആർ തന്റെ പഴയ പാർട്ടിയായ ‘തെലങ്കാന രാഷ്ട്ര സമിതി’യെ ‘ഭാരത് രാഷ്ട്ര സമിതി’ എന്ന് പുനർനാമകരണം ചെയ്തതോടെ തെലങ്കാന എന്ന വികാരം പാർട്ടിയിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കവിത ആരോപിച്ചു. പഴയ പേരിനോട് സാമ്യമുള്ള ‘തെലങ്കാന രാഷ്ട്ര സേന’ എന്ന പേര് തിരഞ്ഞെടുത്തതിലൂടെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം തന്റേതാണെന്ന് സ്ഥാപിക്കാനാണ് കവിത ശ്രമിക്കുന്നത്. കുടുംബത്തിനുള്ളിലെ തർക്കങ്ങളും കെ.സി.ആറിന്റെ പിൻഗാമി ആരെന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളുമാണ് കവിതയുടെ പുറത്താകലിലേക്ക് നയിച്ചത്. തന്റെ ബന്ധുക്കളായ ടി. ഹരീഷ് റാവു, ജെ. സന്തോഷ് കുമാർ എന്നിവർക്കെതിരെ പരസ്യമായി രംഗത്തുവന്നതിനെ തുടർന്നാണ് കവിതയെ സസ്‌പെൻഡ് ചെയ്തത്.
തന്റെ പിതാവിനെ താൻ തള്ളിപ്പറയുന്നില്ലെന്നും എന്നാൽ തെലങ്കാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി സ്വതന്ത്രമായി പോരാടുമെന്നും കെ കവിത വ്യക്തമാക്കി. തെലങ്കാന ജാഗൃതി എന്ന സംഘടനയിലൂടെ സംസ്ഥാനത്തുടനീളം കവിതയ്ക്ക് വലിയ സ്ത്രീ സ്വാധീനമുണ്ട്. ‘ജാഗൃതി ജനം ബാറ്റ’ എന്ന പേരിൽ അവർ നടത്തിയ പര്യടനം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കവിതയുടെ ഈ പുതിയ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ആർ.എസ്സിന്റെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.












