ആസാം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്‌പോർട്ടുകൾ ഉണ്ടെന്ന് ആരോപിച്ച കേസിൽ പവൻ ഖേരയുടെ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി നിരസിച്ചു. ഈ വ്യാജരേഖകൾ ശേഖരിക്കാൻ ഖേരയെ സഹായിച്ച കൂട്ടാളികളെ കണ്ടെത്താൻ അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ജസ്റ്റിസ് പാർത്ഥിവ്ജ്യോതി സൈക നിരീക്ഷിച്ചു.
ഖേര ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ആസ്സാം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകൾ യഥാർത്ഥമെന്ന നിലയിൽ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിതയിലെസെക്ഷൻ 339 പ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി രാഷ്ട്രീയത്തിലാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ റിനികി രാഷ്ട്രീയ പ്രവർത്തകയല്ല. രാഷ്ട്രീയ നേട്ടത്തിനായി നിരപരാധിയായ ഒരു സ്ത്രീയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ഖേരയുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
റിനികിക്ക് മറ്റ് മൂന്ന് രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്നോ അമേരിക്കയിൽ വൻ നിക്ഷേപം നടത്തിയെന്നോ സംശയരഹിതമായി തെളിയിക്കാൻ ഖേരയ്ക്ക് സാധിച്ചിട്ടില്ല. ഏപ്രിൽ 5-ന് ഗുവാഹത്തിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പവൻ ഖേര വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. റിനികിക്ക് ഈജിപ്ത്, യു.എ.ഇ, ആന്റിഗ്വ ആൻഡ് ബാർബുഡ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്നും അമേരിക്കയിൽ 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയെന്നുമായിരുന്നു ആരോപണം. ഇതിനെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം റിനികി പരാതി നൽകുകയായിരുന്നു.








