ഒഡീഷയിലെ ധീരകുള ഗ്രാമത്തിലെ ഒരു അജ്ഞാത നായ ഇന്ന് ‘കാളി’ എന്ന പേരിൽ ഒരു നാടിന്റെ കാവൽമാലാഖയായി മാറിയിരിക്കുന്നു. മുപ്പതോളം കിന്റർഗാർട്ടൻ കുട്ടികളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ നൽകിയ ഈ നായയുടെ കഥ കണ്ണീരോടെയല്ലാതെ കേട്ടു തീർക്കാനാവില്ല.
ഒരു തിങ്കളാഴ്ച രാവിലെ എട്ടരയോടെ ശ്രീ ജഗന്നാഥ ശിശു വിദ്യാമന്ദിറിലെ മുപ്പതോളം വിദ്യാർത്ഥികൾ സ്‌കൂളിന് പുറത്ത് ഇരിക്കുമ്പോഴാണ് കൊടുംവിഷമുള്ള ഒരു പാമ്പ് കുട്ടികൾക്ക് അടുത്തേക്ക് ഇഴഞ്ഞെത്തിയത്. മുതിർന്നവർ ആരും പ്രതികരിക്കുന്നതിന് മുൻപേ അപകടം മണത്ത കാളി കുട്ടികൾക്കും പാമ്പിനും ഇടയിൽ ഒരു മതിൽ പോലെ നിലയുറപ്പിച്ചു. ഒട്ടും ഭയമില്ലാതെ അവൾ ആ സർപ്പത്തെ നേരിട്ടു.
പാമ്പ് ആവർത്തിച്ച് കടിച്ചിട്ടും പിന്മാറാൻ കാളി തയ്യാറായില്ല. കുട്ടികൾക്ക് നേരെ പാമ്പ് നീങ്ങാതിരിക്കാൻ അവൾ തന്റെ സർവ്വ കരുത്തും ഉപയോഗിച്ച് പൊരുതി. പോരാട്ടത്തിനൊടുവിൽ കാളി ആ പാമ്പിനെ കൊന്നെങ്കിലും, വായിൽ ആഴത്തിൽ കടിയേറ്റതിനാൽ വിഷം ഉള്ളിൽ ചെന്ന് അവൾ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഒരു കുട്ടിക്ക് പോലും പോറലേൽക്കാതെ കാളി അവരെ കാത്തുസൂക്ഷിച്ചു.
ധീരകുള ഗ്രാമവാസികൾ കാളിയെ വെറുമൊരു തെരുവ് നായയാട്ടല്ല കണ്ടത്. തങ്ങളുടെ മക്കളുടെ ജീവൻ രക്ഷിച്ച ധീരനായിട്ടാണ് ഗ്രാമം അവൾക്ക് വിട നൽകിയത്. മനുഷ്യർക്ക് നൽകാറുള്ള പൂർണ്ണമായ ആചാരങ്ങളോടെയാണ് കാളിയുടെ അന്ത്യകർമ്മങ്ങൾ നടന്നത്. മൃതദേഹം വെള്ളത്തുണി പുതപ്പിച്ച് പൂക്കൾ കൊണ്ട് അലങ്കരിച്ച് വിലാപയാത്രയായി ഗ്രാമത്തിലൂടെ കൊണ്ടുപോയ ശേഷമാണ് സംസ്കരിച്ചത്.









