കൊൽക്കത്ത : ബിജെപി പ്രധാനമായി ലക്ഷ്യമിടുന്നത് സ്ത്രീസുരക്ഷ ആണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവെ, സ്ത്രീസുരക്ഷാ വിഷയത്തിൽ മമതാ ബാനർജി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്. രാത്രി ഒരു മണിക്ക് ശേഷം പോലും പെൺകുട്ടികൾക്ക് ഭയമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയണം. മെയ് 5-ന് ശേഷം ബംഗാളിലെ പെൺകുട്ടികൾക്കും അത് സാധ്യമാകും എന്നും അമിത് ഷാ വ്യക്തമാക്കി.
സ്ത്രീകൾ വൈകുന്നേരത്തിന് ശേഷം പുറത്തിറങ്ങരുതെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ബംഗാൾ ഭരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. ഒരു വനിതാ മുഖ്യമന്ത്രി തന്നെ സ്ത്രീകൾ രാത്രി 7 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ അത് എന്ത് തരം ഭരണമാണ്? സന്ദേശ്ഖാലിയിലെ സ്ത്രീപീഡനങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകവും പരാമർശിച്ച അദ്ദേഹം, തൃണമൂൽ ഗുണ്ടകൾക്ക് മെയ് 4 വരെ മാത്രമേ സമയമുള്ളൂവെന്നും അതിനുശേഷം നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കാനിരിക്കെയാണ് സ്ത്രീ സുരക്ഷ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്. ആർ.ജി കർ കേസ് ഇരയുടെ അമ്മയെയും സന്ദേശ്ഖാലിയിലെ പോരാട്ട നായികയെയും ബിജെപി സ്ഥാനാർത്ഥികളാക്കിയതിലൂടെ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്ത്രീകൾക്കായി നിരവധി പദ്ധതികളും ബംഗാളിൽ അമിത് ഷാ പ്രഖ്യാപിച്ചു. ബിരുദ പഠനത്തിന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി അമ്പതിനായിരം രൂപ നൽകും. 75 ഇലക്ഷൻ സ്ത്രീകളെ ലഖ്‌പതി ദീദിമാരാക്കും. ഗർഭിണികൾക്ക് 21,000 രൂപയുടെ ധനസഹായം നൽകും. പാവപ്പെട്ട സ്ത്രീകൾക്ക് മാസം 3000 രൂപയുടെ സൗജന്യ ധനസഹായം, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നീ പദ്ധതികളും ബംഗാളിൽ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.










