കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയെയും അഴിമതിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബീർഭൂമിലെ സൈന്തിയയിൽ നടന്ന റാലിയിലാണ് സംസ്ഥാനത്തെ ഗുണ്ടകൾക്കും അഴിമതിക്കാർക്കും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്തെ ഭയത്തിന്റെ അന്തരീക്ഷം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ബംഗാളിലെ ഗുണ്ടകൾ ഒന്നുകിൽ ജയിലിലാകും, അല്ലെങ്കിൽ അവർക്ക് മുകളിലേക്ക് പോകേണ്ടി വരും. ജനങ്ങളെ ഭയപ്പെടുത്തി ഭരണം തുടരാമെന്ന് ആരും കരുതേണ്ട എന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാൾ അഴിമതിയുടെയും ഭയത്തിന്റെയും കേന്ദ്രമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ അക്രമ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും രാജ്‌നാഥ് സിംഗ് ഉറപ്പുനൽകി.
ബംഗാളിലെ നാനൂർ, കുമാർഗഞ്ച് എന്നിവിടങ്ങളിലും രാജ്‌നാഥ് സിംഗ് വലിയ റോഡ് ഷോകളും ജനസഭകളും നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി അധികാരത്തിൽ വന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം യുവാക്കൾക്ക് ജോലി നൽകുമെന്നും, ഓരോ വർഷവും ഒരു ലക്ഷം വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.










