വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ഉന്നതതല വിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ കോൾ തോമസ് അലൻ (31) ആണ് പിടിയിലായതെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. നാസ ഫെല്ലോ ആയും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുള്ള ഇയാൾക്ക് ഇതുവരെ ക്രിമിനൽ പശ്ചാത്തലങ്ങൾ ഇല്ല എന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
പിടിയിലായ പ്രതി ഒരു സാധാരണ കുറ്റവാളിയല്ല എന്നുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നത്. വിദ്യാഭ്യാസ മികവിനുള്ള നാസ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് പ്രതി. മെക്കാനിക്കൽ എൻജിനീയറും കമ്പ്യൂട്ടർ സയന്റിസ്റ്റുമായ ഇയാൾ ലൊസാഞ്ചലസിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. കൂടാതെ ഇൻഡി ഗെയിം ഡെവലപ്പർ കൂടിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ കാലിഫോർണിയയിലെ പ്രതിയുടെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ് നടത്തി. പ്രതിക്കെതിരെ ഫെഡറൽ ഓഫീസറെ ആക്രമിച്ചതിനും വിനാശകരമായ ആയുധങ്ങൾ കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലാണ് വെടിയേറ്റത്.
ഒരു ഷോട്ട്ഗൺ, ഹാൻഡ്‌ഗൺ, ഒന്നിലധികം കത്തികൾ എന്നിവ പ്രതിയുടെ പക്കൽ ഉണ്ടായിരുന്നു. ഇതൊരു ഒറ്റപ്പെട്ട ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്ക് ഏതെങ്കിലും അന്താരാഷ്ട്ര ഭീകര സംഘടനകളുമായോ ഇറാൻ പോലുള്ള രാജ്യങ്ങളുമായോ ബന്ധമുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് യു.എസ് അറ്റോർണി ജനറൽ അറിയിച്ചു.











