ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് രാജ്യസഭാ ചെയർമാന് പരാതി. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണനാണ് എഎപി നേതാവ് സഞ്ജയ് സിംഗ് ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (അയോഗ്യതാ നിയമം) പ്രകാരം ഈ എംപിമാരെ അയോഗ്യരാക്കണമെന്നാണ് സഞ്ജയ് സിംഗിന്റെ ആവശ്യം.
ഏപ്രിൽ 24-ന് നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ആം ആദ്മി പാർട്ടിയുടെ പത്ത് രാജ്യസഭാ എംപിമാരിൽ ഏഴ് പേർ ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചത്. ഇതോടെ രാജ്യസഭയിൽ എഎപിയുടെ അംഗസംഖ്യ വെറും മൂന്നായി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ തങ്ങളുടെ നീക്കം നിയമപരമാണെന്നും ബിജെപിയിൽ ലയിക്കുകയാണെന്നുമാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രാഷ്ട്രീയ പാർട്ടിയുടെ പിളർപ്പ് സഭയ്ക്കുള്ളിൽ അംഗീകരിക്കാനാവില്ലെന്നും, ജനപ്രതിനിധികൾ പാർട്ടി വിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. അതേസമയം, ജനവിധി അട്ടിമറിച്ച എംപിമാരെ ‘തിരിച്ചുവിളിക്കാൻ’ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെട്ടു.








