പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിനിടെ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും വാർഷിക സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഹൂഗ്ലി, ബംഗാൾ, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ നടന്ന റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണമാണ് ബിജെപിയുടെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും എന്നതാണ് അദ്ദേഹം പറഞ്ഞ പ്രഥമ വാഗ്ദാനം. ഇത് കൂടാതെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ നേരിട്ട് കൈമാറും.
5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പരിരക്ഷയും സ്തനാർബുദത്തിനും സെർവിക്കൽ ക്യാൻസറിനുമുള്ള സൗജന്യ പരിശോധനകളും വാക്സിനുകളും നൽകും, : ഗർഭാവസ്ഥയിൽ 21,000 രൂപയുടെ സഹായവും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി 50,000 രൂപയും നൽകും എന്നും വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും അഴിമതിയെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.
അഴിമതി ആരോപണങ്ങളിൽ സുപ്രീം കോടതി ഗൗരവകരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ സർക്കാർ സെക്രട്ടേറിയറ്റായ ‘നബന്ന’യിൽ നിന്നല്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഭരണകക്ഷിയുമായി ബന്ധപ്പെട്ടവർ ഉൾപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.











