സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗാങ്‌ടോക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൊവ്വാഴ്ച രാവിലെ യുവാക്കൾക്കൊപ്പം ഫുട്ബോൾ കളിച്ച് സമയം ചെലവഴിച്ചു. ഗാങ്‌ടോക്കിലെ ഊർജ്ജസ്വലമായ പ്രഭാതത്തിൽ തന്റെ “യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്ബോൾ കളിക്കുന്നത് അതീവ സന്തോഷകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഫുട്ബോളിനുള്ള വലിയ പ്രചാരം കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഈ നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു. യുവാക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നത് ഉന്മേഷദായകമായ ഒന്നാണെന്ന് അദ്ദേഹം എക്സിലൂടെ പങ്കുവെച്ചു. ഇന്ത്യയുടെ ജനസംഖ്യയുടെ 3.8 ശതമാനം മാത്രമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളതെങ്കിലും, രാജ്യത്തെ പ്രമുഖ ഫുട്ബോൾ താരങ്ങളിൽ മൂന്നിലൊന്ന് ഈ മേഖലയിൽ നിന്നുള്ളവരാണ്.
തിങ്കളാഴ്ച ഗാങ്‌ടോക്കിലെത്തിയ പ്രധാനമന്ത്രിയെ വൻ ജനസഞ്ചയമാണ് വരവേറ്റത്. പരമ്പരാഗത വേഷമണിഞ്ഞും ദേശീയ പതാകയേന്തിയും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത രണ്ട് കിലോമീറ്റർ നീളുന്ന റോഡ്ഷോയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. പത്മ അവാർഡ് ജേതാക്കൾ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തി. വികസനം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. യാങ്‌ഗാങ്ങിൽ 100 കിടക്കകളുള്ള ആയുർവേദ ആശുപത്രിക്ക് തറക്കല്ലിടും. കൂടാതെ, ഡിയോറാലിയിൽ സംയോജിത സോവ റിഗ്‌പ ആശുപത്രി ഉദ്ഘാടനം ചെയ്യും. സിക്കിം സർവകലാശാലയുടെ സ്ഥിരം കാമ്പസ്, ഹെലൻ ലെപ്ച മെഡിക്കൽ കോളേജ്, ഡെന്റം പ്രൊഫഷണൽ കോളേജ് എന്നിവ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. 160 സ്കൂളുകളിലെ ഐടി അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം ലോഞ്ച് ചെയ്യും.








