രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ പടിയിറങ്ങുന്ന കാലം അതിദൂരമല്ലെന്ന കർശന മുന്നറിയിപ്പുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബെംഗളൂരുവിൽ നടന്ന ‘ബസ് വേൾഡ് ഇന്ത്യ 2026’ ഉച്ചകോടിയിലാണ് വാഹന നിർമ്മാതാക്കൾക്കും (OEM) ഓപ്പറേറ്റർമാർക്കും മന്ത്രി നേരിട്ട് താക്കീത് നൽകിയത്. മാറ്റത്തിന് തയ്യാറാകാത്തവർ വരാനിരിക്കുന്ന തിരിച്ചടികൾക്ക് ജാഗ്രത പാലിക്കണമെന്നും പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് ഇന്ത്യയിൽ ഇനിയൊരു ഭാവിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇന്ധന ഇറക്കുമതിയെ ബാധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും, അതിനാൽ ബദൽ ഇന്ധനങ്ങളിലേക്ക് എത്രയും വേഗം മാറണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.
ഹൈഡ്രജൻ, എഥനോൾ, സിഎൻജി, എൽഎൻജി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയായിരിക്കും ഇനി നിരത്തുകൾ വാഴുകയെന്ന് പറഞ്ഞ മന്ത്രി, നിലവിൽ രാജ്യത്ത് പത്തോളം റൂട്ടുകളിൽ ഹൈഡ്രജൻ ട്രക്കുകളുടെയും ബസുകളുടെയും പരീക്ഷണ ഓട്ടം വിജയകരമായി നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ പരീക്ഷണങ്ങളിൽ പങ്കാളികളാണ്. വരും വർഷങ്ങളിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനൊപ്പം ഫ്ലെക്സ് എൻജിനുകൾ നിർബന്ധമാക്കാനുമാണ് സർക്കാർ നീക്കം.
സുരക്ഷാ മാനദണ്ഡങ്ങളിലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. ബസുകളുടെ രജിസ്ട്രേഷനായി ഇനി വെറും സത്യവാങ്മൂലം പോരാ, പകരം വാഹനത്തിന്റെ ഫിസിക്കൽ പരിശോധനയുടെ വീഡിയോ അടക്കം ‘വാഹൻ’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1.5 ലക്ഷം ഇലക്ട്രിക് ബസുകളുടെ ആവശ്യകത രാജ്യത്തുണ്ടാകുമെന്നും ഉൽപ്പാദന ശേഷി മൂന്നിരട്ടിയായി വർധിപ്പിക്കാൻ കമ്പനികൾ തയ്യാറാകണമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.










