അബുദാബി : എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കൂട്ടായ്മയിൽ നിന്നുള്ള യുഎഇയുടെ അപ്രതീക്ഷിത പിന്മാറ്റത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് യുഎഇ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് തീരുമാനം. യുഎഇയുടെ പിന്മാറ്റ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വില കുറയുകയായിരുന്നു.
ഇന്ത്യൻ വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി.
ബുധനാഴ്ച എംസിഎക്സ് വിപണിയിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വില ഒരു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 9,417 രൂപയിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.34 ശതമാനം കുറഞ്ഞ് ബാരലിന് 104.04 ഡോളറായി. ഒപെക്കിന്റെ കർശനമായ ഉത്പാദന നിയന്ത്രണങ്ങൾ തങ്ങളുടെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്ന നിലപാടിലാണ് യുഎഇ സഖ്യം വിട്ടത്. നിലവിൽ പ്രതിദിനം 48.5 ലക്ഷം ബാരൽ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിലും ഒപെക് നിയന്ത്രണം കാരണം 35 ലക്ഷം ബാരൽ മാത്രമാണ് യുഎഇ ഉത്പാദിപ്പിക്കുന്നത്. 2027-ഓടെ ഇത് 50 ലക്ഷം ബാരലായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്.
യുഎഇയുടെ പിന്മാറ്റം വിപണിയിൽ എണ്ണയുടെ ലഭ്യത വർദ്ധിപ്പിക്കുമെന്നും ഇത് വില കുറയാൻ കാരണമാകുമെന്നും നിക്ഷേപകർ കരുതുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിതരണ ശൃംഖലയിൽ കൂടുതൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ ഈ പിന്മാറ്റം യുഎഇയെ സഹായിക്കും.










