കൊൽക്കത്ത : ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയെ കൊൽക്കത്തയിൽ തടഞ്ഞ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കൊൽക്കത്തയിലെ ഒരു പോളിംഗ് ബൂത്തിന് മുന്നിൽ ബിജെപി നേതാവിനെ തടയുകയും പിന്നീട് വാക്കേറ്റം ഉണ്ടാവുകയും ആയിരുന്നു. തനിക്കെതിരെ മുദ്രാവാക്യം വിളിച്ച ടിഎംസി പ്രവർത്തകർ ഇന്ത്യക്കാരല്ലെന്നും അവർ “ബംഗ്ലാദേശി മുസ്‌ലിംകളാണെന്നും” സുവേന്ദു അധികാരി ആരോപിച്ചു.
പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു സുവേന്ദു അധികാരി. ഈ സമയത്ത് അവിടെ തടിച്ചുകൂടിയ ടിഎംസി പ്രവർത്തകർ അധികാരിക്കെതിരെ “ഗോ ബാക്ക്” വിളികളും “ജയ് ബംഗ്ലാ” മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ടിഎംസി പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനത്തിന് തടസ്സം സൃഷ്ടിക്കാനും ശ്രമിച്ചു.
അതേസമയം സുവേന്ദു അധികാരിയുടെ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. ഇത് വോട്ടർമാരെ മതപരമായി വിഭജിക്കാനുള്ള നീക്കമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടണമെന്നും ടിഎംസി ആവശ്യപ്പെട്ടു. ബംഗാളിൽ കുറച്ചുനാളുകളായി ‘നുഴഞ്ഞുകയറ്റം’ ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ടിഎംസി വ്യാജ രേഖകൾ ഉണ്ടാക്കി നൽകുന്നുവെന്നും അവർ ബിജെപി വിരുദ്ധ വോട്ട് ബാങ്കായി മാറുന്നുവെന്നുമാണ് ബിജെപിയുടെ പ്രധാന ആരോപണം.











